ഗ്രാനൈറ്റും മാര്‍ബിളും മുന്തിയ ടൈലും പതിച്ച ആഡംബര വീട് മലയാളിയുടെ അഭിമാന ചിഹ്നമാണ്. പക്ഷേ, ഒരു ലക്ഷം രൂപയ്ക്ക് ഗ്രാനൈറ്റോ മാര്‍ബിളോ വാങ്ങിയാല്‍ 28,000 രൂപ ജി.എസ്.ടി. നല്‍കണം. ഇതൊഴിവാക്കാന്‍ എന്താണ് മാര്‍ഗം? അതിര്‍ത്തി കടന്ന് കര്‍ണാടകത്തിലെത്തിയാൽ ഇതറിയാൻ സാധിക്കും.
ബെംഗളൂരു നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ അകലെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ മാർബിൾ, ഗ്രാനൈറ്റ് വ്യാപാരകേന്ദ്രമായ ജിഗനി.
കടകളില്‍ കയറി. 110 രൂപ നിരക്കുള്ള ഗ്രാനൈറ്റ് കണ്ട് ഇഷ്ടപ്പെട്ട് 4500 ചതുരശ്രയടി വില പറഞ്ഞുറപ്പിച്ചു. ഇത്രയും ഗ്രാനൈറ്റിന് 28% വച്ച് 495000 രൂപ 28 ശതമാനം 1,38,600 രൂപ നികുതിയാവും. ആകെ മുടക്കുമുതലിന്റെ മൂന്നിലൊന്നോളം നികുതിയെന്ന് കേട്ടാല്‍ ആര്‍ക്കും നെഞ്ചുപിടയ്ക്കും. ഒരു രൂപ പോലും നികുതിയടക്കാതെ കേരളത്തിൽ ഗ്രാനൈറ്റ് ലോറികൾ എത്തിക്കാനും സംവിധാനമുണ്ടെന്ന് കച്ചവടക്കാരൻ സമാധാനിപ്പിച്ചു. വ്യാജബില്ലാണ് മാര്‍ഗം. ഇതിന് ഏജന്റുമാരുണ്ട്. സ്ഥാപനത്തിന് ഒരു ബന്ധവുമില്ലെന്നു മാത്രം.
ആയിരം രൂപ നല്‍കിയാൽ ഏതുതുകയ്ക്കും വ്യാജബില്ലുകൾ ഇവിടെ കിട്ടും. വ്യാജനെ കണ്ടെത്താനോ പിടികൂടാനോ സംവിധാനമില്ല. കേന്ദ്രസര്‍ക്കാര്‍ കരുതിയതുപോലെ എല്ലാ വെട്ടിപ്പും പരിഹരിക്കാന്‍ ഒറ്റനികുതി ഒറ്റമൂലിയാവുന്നില്ല.