നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുന്നകാര്യത്തിൽ ആശയക്കുഴപ്പം. ഇന്ന് ഹാജരാകുമെന്ന് പൊലീസ് പ്രതീക്ഷിച്ചെങ്കിലും നാദിർഷ എത്തിയില്ല. വീണ്ടും നോട്ടീസ് കിട്ടിയാൽ ഹാജരാകാമെന്ന് നാദിർഷയും ഇനി നോട്ടീസ് നൽകില്ലെന്ന് പൊലീസും നിലപാടെടുത്തു. അതേസമയം പൾസർ സുനിയെ സഹായിച്ച കേസിൽ കളമശേരി എആർ ക്യാംപിലെ പൊലീസുകാരൻ അനീഷിനെ സസ്പെൻഡ് ചെയ്തു.
പുളിച്ചുതികട്ടലിന് നാലുദിവസം ചികിത്സയിലായിരുന്ന നാദിർഷ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോയിരുന്നു. മുൻകൂർ ജാമ്യം മറ്റന്നാൾ പരിഗണിക്കാനിരിക്കെ നാദിർഷ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പൊലീസ് പ്രതീക്ഷിച്ചു. എന്നാൽ എത്തിയില്ല. ചോദ്യം ചെയ്യലിന് വിധേയനാകാൻ തയാറാണെന്നും രേഖാമൂലം നോട്ടീസ് നൽകണമെന്നും നാദിർഷ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ, ഈ മാസം ആറിന് ഹാജരാകണമെന്ന് നേരത്തേ നോട്ടിസ് നല്‍കിയതിനാൽ വീണ്ടും നോട്ടിസ് നല്‍കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. സ്വമേധയാ ഹാജരാകുന്നില്ലെങ്കില്‍ തിടുക്കത്തില്‍ മറ്റ് നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
അതേസമയം, ജുഡീഷ്യൽ കസറ്റഡിയിൽ പള്‍സര്‍ സുനിയെ ഫോൺ ചെയ്യാൻ സഹായിച്ച കളമശേരി എആര്‍ ക്യാംപിലെ സിപിഒ അനീഷിനെ സസ്പെൻഡ് ചെയ്തു. അനീഷിൻറെ ഫോണിൽ നിന്ന് നാദിർഷയെയും ദിലീപിനെയും ബന്ധപ്പെടാൻ പൾസർ സുനി ശ്രമിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് അനീഷിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഇതിനിടെ ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ മൊഴി നല്‍കി. മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് ദിലീപ് തന്നെ ഒതുക്കിയെന്നും അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമാണ് അനൂപ് ചന്ദ്രന്‍റെ മൊഴി. ദിലീപ് ഈ ആഴ്ചതന്നെ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.