നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് ദിലീപിനെ മനപൂർവം വേട്ടയാടുകയാണെന്ന് പി.സി. ജോർജ് എംൽഎ. ഇക്കാര്യം താൻ എവിടെയും ധൈര്യപൂർവം വിളിച്ചുപറയുമെന്നും തനിക്കു ദിലീപുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം അമേരിക്കയിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജോർജിനെതിരെ നടി പൊലീസിൽ പരാതിപ്പെട്ട പശ്ചാത്തലത്തിൽ ജോർജിന്റെ കുറ്റപ്പെടുത്തലുകൾ വീണ്ടും വിവാദമായേക്കാം. ഇന്നലെയാണ് ആലുവ പൊലീസ് നടിയുടെ പരാതി സ്വീകരിച്ചത്.
റോക്ക് ലാൻഡ് കൗണ്ടിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തിയ അദ്ദേഹം മുതിർന്ന മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിനു നൽകിയ അഭിമുഖത്തിലാണ് ദിലീപ് സംഭവത്തിലെ പല നിഗൂഢതകളുടെ കെട്ടഴിച്ചത്. പീഡനത്തിനിരയായ നടിയെ നിശിതമായി വിമർശിച്ച പി.സി. ജോർജ്, ദിലീപ് കുറ്റക്കാരനല്ല എന്നുള്ളതിനുള്ള നിരവധി തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടു. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞു എന്നാൽ, ഏപ്രിൽ ഒന്നിന് ഒരു വാരികയുടെ കവർ സ്റ്റോറിൽ വന്ന നടി തന്നെ ഇര താനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് പീഡനത്തിൽ തനിക്കുണ്ടായ വേദനകളെകുറിച്ചും വിളമ്പുന്നുണ്ടായിരുന്നെന്നും അദ്ദഹേം പറഞ്ഞു. കേരളാ പൊലീസ് പരമ ചെറ്റകളാണെന്നു പറഞ്ഞു പൊട്ടിത്തെറിച്ച ജോർജ് പൊലീസിനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചുകൊണ്ട് ചീത്ത വിളികളുടെ അഭിഷേകമാണ് അഭിമുഖത്തിലുടനീളം നടത്തിയത്.
നരേന്ദ്ര മോദിയിൽ നിന്ന് അധികാരം പിടിച്ചെടുക്കണമെങ്കിൽ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണ്ടി വരുമെന്ന് പറഞ്ഞ ജോർജ് മോo ഇന്ത്യയുടെ യശസ് ഉയർത്തിയെന്നും പറഞ്ഞു. അമേരിക്കയിലെ മലയാളികൾ അഹങ്കാരികളാണ്. എന്നിരുന്നാലും ആ അഹങ്കാരത്തെ താൻ അഭിമാനത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ വൻ അഴിമതിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തിൽ പിണറായിയും ഉമ്മൻ ചാണ്ടിയും ഒറ്റക്കെട്ടാണെന്നും ആരോപിച്ചു.
കേരള കോൺഗ്രസ് നാമാവശേഷമായെന്നു പരിഹസിച്ച അദ്ദേഹം മാണിക്കും ജോസഫിനും എതിരെ വിമർശനങ്ങൾ ഉയർത്തി. തന്റെ പാർട്ടിയായ ജനപക്ഷത്തേക്കു ഒറ്റ കേരള കോൺഗ്രസിക്കുകാരനെയും അടുപ്പിക്കില്ലെന്നും പറഞ്ഞു. ഒന്നേകാൽ മണിക്കൂർ നീണ്ട അഭിമുഖത്തിൽ ശാന്തനും സൗമ്യനുമായികാണപ്പെട്ട അദ്ദേഹം ദിലീപ് വിഷയം എത്തിയപ്പോൾ ഷുഭിതനായി പതിവ് ശൈലിയിൽ പൊട്ടിത്തെറിച്ചു.