ദുഃഖം താങ്ങാനാവാതെ വിതുമ്പുകയാണ് അമൽജ്യോതി കോളജ്. സന്തോഷത്തോടെ യാത്രപോയ സഹപാഠികളിൽ രണ്ടുപേരുടെ മരണവാർത്ത വിദ്യാർഥികളെ സങ്കടക്കടലിലാഴ്ത്തി. വിവരം അറിഞ്ഞതുമുതൽ കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും കണ്ണീർ തോർന്നിട്ടില്ല. വെള്ളിയാഴ്ച രാത്രി രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലായിരുന്നു. എല്ലാവരുടെയും മനസ്സിൽ പ്രാർഥന മാത്രമായി.
വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടെന്ന് അറിഞ്ഞയുടൻ കോളജിൽനിന്നു മാനേജ്മെന്റിന്റെ നിർദേശപ്രകാരം ഇലക്ട്രോണിക്സ് വിഭാഗം എച്ച്ഒഡി സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പത്തംഗസംഘം രണ്ടു വാഹനങ്ങളിലായി സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഏതാനും രക്ഷിതാക്കളെയും കൂട്ടിയാണു പോയത്. ഇതിനിടെ കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികളുടെ യാത്രാസംഘം 60 കിലോമീറ്റർ അകലത്തിൽ ഉണ്ടായിരുന്നു. അവരും ആശുപത്രികളിലേക്ക് ഓടിയെത്തിയത് ഏറെ സഹായവും ആശ്വാസവുമായി.
ഇതു കൂടാതെ കാഞ്ഞിരപ്പള്ളി രൂപതയിൽനിന്നു കർണാടകയിലെ സഭാ നേതൃത്വവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തി. ഇന്നലെ പുലർച്ചെ അവിടെയെത്തിയ സംഘം ഡോക്ടർമാരും മറ്റുമായി സംസാരിച്ചു സ്ഥിതിഗതികൾ മനസ്സിലാക്കി. വിദ്യാർഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റുവാങ്ങി ഒരു സംഘം നാട്ടിലേക്കു തിരിച്ചു. ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിദ്യാർഥികളെ ഇന്നലെ വൈകിട്ടു ഡിസ്ചാർജ് ചെയ്തതോടെ ഇവരുമായി കോളജ് ബസിലും ആംബുലൻസിലുമായി നാട്ടിലേക്കു തിരിച്ചു.