ഹോർട്ടികോർപിൽ വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും, സർവീസിൽ തുടർന്നവരിൽ നിന്ന് അധികമായി കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കും. പെൻഷൻപ്രായം കൂട്ടിയ മുൻ ഡയറക്ടർ ബോർഡ് തീരുമാനം റദ്ദാക്കാനും തീരുമാനിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ഹോർട്ടികോർപിനെ അഴിമതി മുക്തമാക്കാനുള്ള നടപടികൾ തുടങ്ങിയതായും എം.ഡി ബാബുതോമസ് പറഞ്ഞു.
ഹോർട്ടികോർപിൽ 58 വയസുകഴിഞ്ഞിട്ടും, ഭരണകക്ഷിയൂണിയനിൽ പെട്ടവരുൾപ്പെടെ സർവീസിൽ തുടരുന്ന വിചിത്രമായ സ്ഥിതിവിശേഷം മനോരമ ന്യൂസാണ് പുറത്തുവിട്ടത്. ഇത്തരത്തിൽ തുടർന്ന ഏഴുപേരെയും പിരിച്ചുവിടാൻ നിർദേശം നൽകിയ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഇവരെ കരാർ അടിസ്ഥാനത്തിൽ പോലും നിലനിർത്തേണ്ടെന്നും വ്യക്തമാക്കി. മാത്രമല്ല സേവന കാലാവധിയ്ക്കുശേഷം ഇവർ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കാനും നിർദേശിച്ചു. കഴിഞ്ഞ 24 ന് ചേർന്ന ഡയറക്ടർബോർഡ് യോഗം ഇവരെ അറുപതുവയസുവരെ കരാർ അടിസ്ഥാനത്തിൽ നിലനിർത്താൻ തീരുമാനിച്ചിരുന്നു.
പെൻഷൻ പ്രായം അറുപതാക്കേണ്ടെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്തിക്കൊണ്ടുള്ള 2014 ലെ ഡയറക്ടർ ബോർഡ് തീരുമാനവുമായി മുന്നോട്ടുപോകില്ല.
ഹോർട്ടികോർപിൽ സർവീസ് റൂൾ കൊണ്ടുവരും. ഒാഫീസുകൾ പൂർണമായും കംപ്യൂട്ടർവൽക്കരിച്ചും രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കിയും അഴിമതിമുക്തമാക്കുമെന്നും എം.ഡി വ്യക്തമാക്കി.