നാദിർഷായിൽ നിന്നു മാത്രം കളളമൊഴി എഴുതി വാങ്ങാൻ പൊലീസ് ശ്രമമെന്ന പ്രചാരണം എത്രമാത്രം ശരിയാണ്. തെറ്റു െചയ്തില്ലെങ്കില്‍ നാദിര്‍ഷ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. പൊലീസില്‍ നിന്ന് കിട്ടില്ലെന്ന് അദ്ദേഹം സംശയിക്കുന്ന നീതി കോടതിയില്‍ നിന്ന് കിട്ടുമെന്ന ആത്മവിശ്വാസം വേണം. തെറ്റ് ചെയ്തില്ലെങ്കില്‍ നാദിര്‍ഷാ പറയണം, എന്റെ കൂടി സഹപ്രവര്‍ത്തകയായ നടിക്ക് നീതികിട്ടാന്‍ ഞാന്‍ ഏത് അന്വേഷണവുമായി സഹകരിക്കും. ഏത് ചോദ്യത്തിനും മറുപടി പറയും. അത് പറയാനുള്ള തന്റേടം വേണം. നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടതാരായാലും അവരെ കാത്തിരിക്കുന്നത് നീതി നടപ്പാക്കലിന്റെ കടുത്ത നടപടികളാണ്. നിയമത്തേയും നീതിയേയും നാദിര്‍ഷാ ഭയക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ആത്മവിശ്വാസം ഇല്ലായ്മ മാത്രം.
നാദിര്‍ഷായുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 13-ാം തീയതിയിലേക്ക് മാറ്റി. അടുത്ത നീക്കം അന്വേഷണ സംഘത്തിന്റേതാണ്. പൊലീസ് നാദിര്‍ഷായെ അറസ്റ്റ് ചെയ്യുമോ·? ദിലീപിനുശേഷം, നടിയെ ആക്രമിച്ച കേസില്‍ സംഭവിക്കാന്‍ പോകുന്ന വലിയ അറസ്റ്റ് അതാകുമോ·? ഈ മാസം തന്നെ വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും എത്തുന്നതിന് മുന്‍പായി കേസ് ദൃഢപ്പെടുത്താന്‍ എന്താണ് പൊലീസിന്റെ നീക്കം? ഈ ചോദ്യങ്ങളെല്ലാം പലര്‍ക്കും നടന്‍ ദീലീപിനും സംവിധായകന്‍ നാദിര്‍ഷായ്ക്കും എന്ത് സംഭവിക്കുമെന്നതിലുള്ള ഉല്‍ക്കണ്ഠ കൊണ്ട്. എന്നാല്‍ മറുവശത്ത് ആക്രമിക്കപ്പെട്ട നടിക്ക് നീതികിട്ടണം എന്ന ആഗ്രഹം കൊണ്ടുകൂടിയാകണം ഈ ചോദ്യങ്ങള്‍.
മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിർഷ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തതിനൊപ്പം തന്നെയാണു നാദിർഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമവും തുടങ്ങി.
അതേസമയം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാദിർഷ എത്തി. ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് സമ്മർദം ചെലുത്തിയെന്ന് നാദിർഷ അറിയിച്ചു. മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നുവെന്നും നാദിർഷ പറഞ്ഞു.ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂർത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാൽ നാദിർഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ അറിയിക്കും. എന്നാൽ താൻ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോൾ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞു കഴിഞ്ഞുവെന്നുമാണു നാദിർഷാ ജാമ്യാപേക്ഷയിൽ ബോധിപ്പിക്കുന്നത്. ഇനിയും അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാൻ തയാറാണെന്നും ജാമ്യം അനുവദിച്ചാലും പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയാറാണെന്നും പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകൾ മറച്ചുവയ്ക്കാൻ നാദിർഷാ ശ്രമിച്ചിട്ടുണ്ട് എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതു ഫലത്തിൽ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിർഷായെ പ്രതിചേർത്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.