മന്ത്രിക്കുപ്പായമിട്ട അല്‍ഫോൻസ് കണ്ണന്താനത്തിന് സംഘപരിവാര്‍ അജണ്ടയെന്ന ആക്ഷേപത്തിന് എന്താണ് മറുപടിയെന്ന കൗണ്ടര്‍ പോയന്റ് ചര്‍ച്ചയില്‍ കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും ബിജെപി നേതാവും ബി. ഗോപാലകൃഷ്ണനും. ഈ രാജ്യത്ത് ബീഫ് പാടില്ലെന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ഉണ്ണിത്താന്റെ വിവാദ പരാമര്‍ശം. സുരേന്ദ്രന്‍ കഴിച്ച ഉളളിക്കറിയില്‍ പോത്താണോ പശുവാണോ എന്ന് വെച്ച ഹോട്ടലുകാരന് മാത്രമേ അറിയുവെന്ന പരിഹാസമാണ് ബി ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്.
ചര്‍ച്ചയില്‍ ഇല്ലാതെ ഒരാളെ പറ്റി അപഹസിച്ചു സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി. രണ്ടു പേരുടെയും വ്യക്തിപരമായ പരമാര്‍ശം അതിരു വിട്ടപ്പോള്‍ അവതാരകന്‍ ഇടപെടുകയായിരുന്നു. ഓണത്തിനായതു കൊണ്ടാണ് പിണറായി കണ്ണന്താനത്തിന് ഓണസദ്യ നല്‍കിയതെന്നും ക്രിസ്മസിനായിരുന്നെങ്കില്‍ ചില്ലി ബീഫും ബീഫ് ഫ്രൈയും ബീഫ് റോസ്റ്റുമെല്ലാം ഉണ്ടായേനെയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ബീഫ് കഴിക്കുന്നതില്‍ ബിജെപിക്ക് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ അല്‍ഫോന്‍സ് കണ്ണന്താനം തന്നെ ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്ന് കഴിച്ചിട്ടുവരണമെന്ന് മാറ്റി പറഞ്ഞതിന്റെ അനൗചിത്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച.കേരളീയര്‍ ബീഫ് കഴിക്കുന്നതില്‍ ബിജെപിക്ക് ഒരു പ്രശ്നവുമില്ലെന്ന് താന്‍ പറഞ്ഞു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് കണ്ണന്താനം പറഞ്ഞിരുന്നു.
പ്രധാനപ്പെട്ട രണ്ടു വകുപ്പുകള്‍ കേരളത്തിന് കിട്ടിയിട്ടും ബീഫിന്റെ പേരു പറഞ്ഞു അതിന്റെ വലുപ്പം കളയരുതെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പക്ഷം. കേരളത്തിന് ലഭിച്ച ഓണസമ്മാനം ആണ് ഈ മന്ത്രിപദവി. എങ്ങനെ വികസനം കേരളത്തിലേയ്ക്ക് കൊണ്ടുവരാമെന്നതിനെ പറ്റിയാകണം ചര്‍ച്ചയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഐടി വകുപ്പില്‍ കേരളത്തിന് ഒരു സഹമന്ത്രിയെ കിട്ടിയെന്നതു വലിയ കാര്യം തന്നെയാണ്. തന്റെ പേരില്‍ നിങ്ങള്‍ കേട്ടത് ഒരു കെട്ടുകഥയാണ് എന്ന് അദ്ദേഹം പറഞ്ഞാല്‍ അത് തളളികളയണമെന്ന് താങ്കള്‍ പറയുന്നത് വിചിത്രമാണെന്ന ചോദ്യത്തിന് താന്‍ ഭക്ഷ്യമന്ത്രിയല്ല ടൂറിസം മന്ത്രിയാണെന്ന കൃത്യമായ മറുപടി അല്‍ഫോന്‍സ് കണ്ണന്താനം നല്‍കിയെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ക്രിസ്തുദേവന്‍ പോലും ബീഫ് കഴിച്ചിട്ടില്ല. അദ്ദേഹം പോലും ബീഫിന് എതിരാണ്. എന്തിനാണ് നമ്മള്‍ ബീഫിന്റെ പേരു പറഞ്ഞ് പാവപ്പെട്ട ക്രിസ്ത്യാനികളെയും ഇസ്ലാം മതവിശ്വാസികളെയും ബിജെപി വിരുദ്ധരാക്കുന്നത്- ഗോപാലകൃഷ്ണന്‍ പറഞ്ഞു.കേരളത്തിലേയ്ക്ക് വരുന്ന ടൂറിസ്റ്റുകളില്‍ അധികവും ദുബായിയില്‍ നിന്നും അറബ്യേന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. അവർ കൊച്ചിയിലാണ് വന്ന് ഇറങ്ങുന്നത്. അങ്കമാലിയില്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പന്നികളെ കൊല്ലുന്നത് അങ്കമാലിയില്‍ ആണ്. ടൂറിസ്റ്റുകള്‍ വരുന്നതു കൊണ്ട് അങ്കമാലിയിലെ പന്നികളെ എല്ലാം കൊന്നുകളയണമെന്ന് തീരുമാനിക്കാന്‍ പറ്റോ? ഗോപാലകൃഷ്ണന്‍ ചോദിച്ചു.
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തിൽ തുറന്ന അഭിപ്രായ പ്രകടനവുമായി അൽഫോൻസ് കണ്ണന്താനം രംഗത്ത് എത്തിയിരുന്നു. കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബിജെപിക്ക് യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വാക്കുകളെ കൂട്ടുപിടിച്ചാണ് ബീഫ് വിഷയത്തിൽ അൽഫോൻസ് കണ്ണന്താനം നിലപാടു വ്യക്തമാക്കിയത്. ബീഫ് പ്രശ്നം കത്തിനിൽക്കുമ്പോഴും ഗോവക്കാർ ബീഫ് കഴിക്കുമെന്ന് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ നിലപാടെടുത്ത കാര്യം ചൂണ്ടിക്കാട്ടിയ കണ്ണന്താനം, അതേ രീതിയിൽ കേരളീയരും തുടർന്നും ബീഫ് കഴിക്കുമെന്ന് വ്യക്തമാക്കി. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് മറന്ന് കണ്ണന്താനം മലക്കം മറിയുകയായിരുന്നു.