സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. വിവിധ വശങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു. രാഷ്ട്രീയ തിമിരം ബാധിച്ച നടപടിയാണ് വിദേശകാര്യമന്ത്രാലയത്തിന്റേതെന്നും പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും കടകംപള്ളി സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ലോക ടൂറിസം ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 11 മുതൽ 16 വരെ ചൈനയിൽ നടക്കുന്ന യോഗത്തിലേക്ക് ഇന്ത്യയിൽ നിന്ന് കേരളത്തിന് മാത്രമായിരുന്നു ക്ഷണം. വിവിധ രാജ്യങ്ങളിലെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന യോഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. എന്നാൽ പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെ യാത്രാനുമതി നിഷേധിക്കുന്നതായി വിദേശകാര്യമന്ത്രാലയം മന്ത്രിയുടെ ഓഫീസിന് അറിയിച്ചു. നടപടി കേരളത്തിനോടുള്ള അവഗണനയെന്ന് കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകാനാണ് മന്ത്രിയുടെ തീരുമാനം.
എന്നാൽ ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിന്റെ കാരണം മന്ത്രിയെ അറിയിച്ചിട്ടുണ്ടാകാമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അനുമതി നൽകാൻ വിവിധ വശങ്ങൾ പരിഗണിക്കുമ്പോൾ ചടങ്ങിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം, അവിടെയുള്ള ഇന്ത്യൻ സ്ഥാനപതിയുടെ നിലപാടുകൾ എന്നിവ നിർണായകമാണെന്നും വ്യക്തമാക്കി. നേരത്തെ മന്ത്രി കെ.ടി.ജലീലിനും ഇത്തരത്തിൽ വിദേശയാത്രാനുമതി കേന്ദ്രം നിഷേധിച്ചത് വിവാദമായിരുന്നു.