നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് തടയണമെന്ന സംവിധായകൻ നാദിർഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ 13നു പരിഗണിക്കാൻ വേണ്ടി മാറ്റി. മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിർഷ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തതിനൊപ്പംതന്നെയാണു നാദിർഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമവും തുടങ്ങി.
ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂർത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാൽ നാദിർഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ അറിയിക്കും. എന്നാൽ താൻ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോൾ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞു കഴിഞ്ഞുവെന്നുമാണു നാദിർഷാ ജാമ്യാപേക്ഷയിൽ ബോധിപ്പിക്കുന്നത്. ഇനിയും അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാൻ തയാറാണെന്നും ജാമ്യം അനുവദിച്ചാലും പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയാറാണെന്നും പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകൾ മറച്ചുവയ്ക്കാൻ നാദിർഷാ ശ്രമിച്ചിട്ടുണ്ട് എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതു ഫലത്തിൽ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിർഷായെ പ്രതിചേർത്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.