എത്ര കാലം കഴിഞ്ഞാലും ഈ ഓണം ദിലീപിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഓണമായിരിക്കും. ഇനി ഒരിക്കലും ഇതുപോലെ ഒരു ഓണം ഉണ്ടാകരുതേയെന്ന പ്രാര്‍ഥനോടെയാകും ഈ ഓണക്കാലം കടന്നുപോയിട്ടുണ്ടാകുക. മലയാളികളെ മുഴുവന്‍ ആഘോഷവേളകളില്‍ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു നടന് ഒരിക്കലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാത്ത ദുഃഖങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ഈ ഓണം പോയത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യഓണം ഏതൊരു മലയാളിയെ സംബന്ധിച്ചും പ്രത്യേകതനിറഞ്ഞതാണ്.
ഒത്തുചേരലിന്റെ ഓണക്കാലത്ത് ഒപ്പമൊരാളുണ്ടാകുക, അവരോടൊപ്പം ഓണം ആഘോഷിക്കുക, വിവാഹത്തിന്റെ പുതുമയോടെ കുടുംബസദസുകളില്‍ പങ്കെടുക്കുക, തൂശനിലയില്‍ ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണുക ഇതൊക്കെ വിവാഹത്തിന് മുമ്പേ ഏതൊരാളും സ്വപ്‌നം കാണുന്നതാണ്. രണ്ടാംവിവാഹമാകുമ്പോള്‍ ഈ ഒരുമിച്ചുള്ള ഓണത്തിന്റെ സന്തോഷം പതിമടങ്ങാകും.
നീണ്ടകാലത്തെ ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും ശേഷം ജീവിതത്തില്‍ സന്തോഷത്തിന്‌റെ വസന്തകാലം നിറയ്ക്കുന്നതാകും അത്തരം ഓണക്കാലങ്ങള്‍. എല്ലാവരും ഓണം ആഘോഷിച്ചുകൊണ്ടിരുന്ന സമയത്ത് തനിയെ ആയിപ്പോകുമ്പോഴുള്ള സങ്കടവും നിസഹായവസ്ഥയും പറഞ്ഞറിയിക്കാനാവില്ല. മറ്റുള്ളവരുടെ മുമ്പില്‍ ഓണത്തിന് ചിരിക്കുമ്പോഴും ചിരിപ്പിക്കുമ്പോഴും ദിലീപിന്റെ ഉള്ളിലും രണ്ടുമൂന്നുവര്‍ഷമായി തനിച്ചായതിന്റെ നിസഹായാവസ്ഥ നിറഞ്ഞുനില്‍പ്പുണ്ടായിരുന്നിരിക്കാം. ഇതിനൊരു അവസാനം ഉണ്ടാകുമെന്നും ഇനിയുള്ള ഓണക്കാലങ്ങള്‍ ഒറ്റയ്ക്ക് ആകില്ല എന്നുമുള്ള പ്രതീക്ഷയോടയാവും ദിലീപും കാവ്യാമാധവനും വിവാഹിതരായത്.
എന്നാല്‍ പ്രതീക്ഷകളുടെ മേല്‍ കരിനിഴല്‍വീഴ്ത്തുന്നതായിരുന്നു ഈയിടെയുണ്ടായ സംഭവവികാസങ്ങൾ രണ്ടുമാസത്തിലധികം നീളുന്ന ജയില്‍വാസം ദിലീപിന് നഷ്ടമാക്കിയത് മനോഹരമായ ഓണക്കാലമാണ്. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് വീട്ടില്‍ ഓണംകൂടാന്‍ സാധിക്കാതിരുന്നതെങ്കില്‍ സഹിക്കാം, ഇതുപക്ഷെ ശത്രുകള്‍ക്ക് പോലും വരരുതെന്ന് പ്രാര്‍ഥിക്കുന്ന കാരാഗ്രഹവാസമായിരുന്നു താരത്തിന് ലഭിച്ചത്. ഓണക്കാലത്ത് എത്രതിരക്കുണ്ടെങ്കിലും വീട്ടുകാരോടൊപ്പമായിരിക്കാന്‍ ശ്രമിക്കുന്നയാളാണ് ദിലീപ്.
അത്രമാത്രം കുടുംബത്തോട് അടുപ്പമുള്ളയാളെ സംബന്ധിച്ച് സഹിക്കാവുന്നതിനപ്പുറമായിരിക്കും ഇപ്പോള്‍ അനുഭവിക്കുന്നത്. പ്രിയപ്പെട്ടസഹപ്രവര്‍ത്തകര്‍ ജയിലില്‍ ഓണക്കോടി നല്‍കുക, അതുസ്വീകരിച്ചപ്പോള്‍ ദിലീപിന്റെ മാനസികസംഘര്‍ഷം എത്രമാത്രമായിരിക്കും. വീണ്ടും പഴയതുപോലെയൊരു ഓണക്കാലം സ്വപ്‌നം കണ്ടുതുടങ്ങുമ്പോഴായിരിക്കും ജയിലിന്റെ ഇരുമ്പഴിയൊച്ചകള്‍ നിരാശയുടെ മൂടുപടമായി മനസിനെ കാര്‍ന്നുതിന്നാന്‍ തുടങ്ങുന്നത്.
വിവാഹത്തിന്റെ പുതുമോടി കെട്ടടങ്ങുന്നതിന് മുമ്പേയാണ് ദിലീപ് ജയിലിലായത്. തന്റെ അവസ്ഥയോര്‍ത്ത് കരയുന്ന ഭാര്യയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നുപോലും അറിയാന്‍ പറ്റാത്ത അവസ്ഥ. നെഞ്ചോടുചേര്‍ത്ത് വളര്‍ത്തിയ മകളുടെ കണ്ണുനീര്‍ ഇടനെഞ്ചില്‍ വീണ് ചുട്ടുപൊള്ളുന്നുണ്ടാകും, തീര്‍ച്ച. ഓണത്തിന് മകന്‍ വരുമായിരിക്കുമെന്ന് കരുതി ഇലയിട്ട് കാത്തിരിക്കാറുള്ള അമ്മയുടെ പ്രതീക്ഷയറ്റകാത്തിരിപ്പ്. ഇതൊക്കെ കണ്ടിട്ടും നിസംഗനായി ദിലീപിന് നിലകൊള്ളാന്‍ സാധിച്ചതോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇതോടൊപ്പം ആരാധകരും താങ്ങായി സഹപ്രവര്‍ത്തകരും. എന്നിട്ടും ഒരുനിമിഷമെങ്കിലും തളരാതെയിരിക്കുമോ.
അച്ഛന്റെ ശ്രാദ്ധത്തിനായി പുറത്തിറങ്ങിയ താരത്തെകാണാന്‍ നിരവധിപ്പേരാണ് ആലുവയിലെ പത്മസരോവരത്തിലും ജയില്‍പരിസരത്തും കൂടിയത്. ഒരിക്കലും കാണാത്തവിധം പരിക്ഷീണനായിട്ടാണ് ദിലീപ് പുറത്തുവന്നത്, ദുഃഖം കൊണ്ട് കുഴിഞ്ഞകണ്ണുകളും നീട്ടിവളര്‍ത്തിയതാടിയും ചിരിക്കാത്തമുഖവുമായി ഒരിക്കലും ദിലീപിനെ കണ്ടിട്ടില്ല.
ഹൈന്ദവവിശ്വാസമനുസരിച്ച് പും എന്ന നരകത്തില്‍ നിന്ന് പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രന്‍. പിതാവിന്റെ ആത്മാവിന് ശാന്തികിട്ടാനായിട്ടാണ് ശ്രാദ്ധം അനുഷ്ഠിക്കുന്നത്. മനസും ശരീരവും ശാന്തവും പരിശുദ്ധവുമാകണം. കര്‍മ്മം പൂര്‍ണ്ണമാകണമെങ്കില്‍ മൂന്നുതവണ ജലാശയത്തില്‍ മുങ്ങിപ്പൊങ്ങണം. മോക്ഷപ്രാപ്തിക്കായി ഹിന്ദുക്കള്‍ ബലിയും ശ്രാദ്ധകര്‍മ്മവും അനുഷ്ഠിക്കുന്നത് ആലുവമണല്‍പ്പുറത്താണ്. അശാന്തമായ മനസോടെയാകും ദിലീപ് ശ്രാദ്ധം അനുഷ്ഠിച്ചിട്ടുണ്ടാവുക. സുരക്ഷാപ്രശ്‌നങ്ങളെത്തുടര്‍ന്ന് ജലാശയത്തില്‍ മുങ്ങാനും അനുവദിച്ചിരുന്നില്ല. ആലുവമണല്‍പ്പുറത്ത് ശ്രാദ്ധംഅര്‍പ്പിക്കാനും അവസരം ലഭിച്ചില്ല.
ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും സമാധാനം നഷ്ടപ്പെട്ട് കര്‍മ്മം അനുഷ്ഠിക്കുന്നത്. ദിലീപ് കര്‍മ്മം അനുഷ്ഠിക്കുന്നത് കണ്ടുനിന്ന ഓരോരുത്തരും മനസില്‍ അറിയാതെയെങ്കിലും പറഞ്ഞിട്ടുണ്ടാകും ഒരു മകനും ഇതുപോലെയൊരു ഗതിവരുത്തതരുതേയെന്ന്. അളന്നുതിട്ടപ്പെടുത്തിയസമയത്തിനുള്ളില്‍ ശ്രാദ്ധംനടത്തി ജയിലിലേക്ക് തിരകെപ്പോയ മകനെ കണ്ട് ആ അമ്മയുടെ നെഞ്ച്പിടഞ്ഞുകാണും.
കോടതി അനുവദിച്ച രണ്ടുമണിക്കൂര്‍സമയത്തിലെ ഓരോ സെക്കന്‍ഡും വിലപ്പെട്ടതായിരുന്നു താരത്തിന്. ഓരോ സെക്കന്‍ഡും കൊഴിഞ്ഞുപോയത് പിടിച്ചുനിറുത്താനായിരുന്നെങ്കില്ലെന്ന് ആശിച്ചിട്ടുണ്ടാകും. ഭാര്യയുടെയും മകളുടെയും കണ്ണീരൊപ്പാനുള്ള സമയംപോലുമില്ലാതെ പറയാനുള്ളതൊന്നും പറഞ്ഞുതീര്‍ക്കാനാവാതെ ഹൃദയഭാരത്തോടെ വീടിന് ഒന്നരകിലോമീറ്റര്‍ അകലെയുള്ള ജയിലിലേക്ക് താരം തിരികെപോയത് ആരാധകര്‍ക്കും ബന്ധുകള്‍ക്കും ഈറനണിയിക്കുന്ന കാഴ്ച്ചതന്നെയായിരിക്കും. ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ദുഖകാഴ്ച്ച്. ജയിലിലേക്ക് തിരികെ ചെന്ന രാത്രി ദിലീപിന് ഉറങ്ങാന്‍ സാധിച്ചിട്ടുണ്ടാകുമോ ഒരുസങ്കടല്‍ ഇരമ്പിയാര്‍ക്കുന്നുണ്ടാകില്ലേ...