യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായി ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ റിമാൻഡിലായ നടൻ ദിലീപ് ആലുവയിലെ വീട്ടിലെത്തി. പിതാവിന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായിട്ടാണ് ദിലീപെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് ദിലീപിനെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടിലെത്തിയിരുന്നു. ദിലീപ് വീട്ടിലെത്തിയ നിമിഷങ്ങൾക്കകം തന്നെ ചടങ്ങുകൾ നടത്തുകയും പൂർത്തീകരിക്കുകയും ചെയ്തു.
ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി രണ്ടു മണിക്കൂറത്തേക്കാണ് ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇളവ് അനുവദിച്ചത്. രാവിലെ എട്ടു മുതൽ പത്തുവരെയാണ് ഇത്. സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആലുവ ഡിവൈഎസ്പിക്കാണ് സുരക്ഷാച്ചുമതല. റിമാൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അതേസമയം, ദിലീപ് പുറത്തെത്തുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടമാണെത്തിയിരുന്നത്. വീടിനു പുറത്തും ജയിലിലും വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാൽ തെളിവെടുപ്പിന് പുറത്തിറക്കിയപ്പോഴത്തെ പോലെ കൂക്കിവിളികളൊന്നും ഇന്നുണ്ടായില്ല. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.