കോടതി അനുവദിച്ച രണ്ടുമണിക്കൂറിൽ അച്ഛന്റെ ശ്രാദ്ധചടങ്ങുകൾ പൂർത്തിയാക്കി നടൻ ദിലീപ് ആലുവ ജയിലിൽ തിരിച്ചെത്തി. രാവിലെ എട്ടിന് ജയിലിൽ നിന്ന് പുറത്തിറക്കിയ ദിലീപിനെ പത്തിനു മുൻപായി തിരികെ ജയിലിൽ എത്തിക്കുകയായിരുന്നു. 58 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങി സ്വന്തം വീട്ടിലെത്തിയത്.
നടിയെ ആക്രമിച്ച കേസിൽ രണ്ടുമാസത്തോളമായി റിമാൻഡിൽ കഴിയുന്ന ദിലീപിനെ രാവിലെ എട്ടിന് കനത്ത സുരക്ഷാ വലയത്തിലാണ് ജയിലിൽ നിന്ന് പുറത്തിറക്കിയത്. ജയിലിൽ നിന്ന് ഒന്നര കിലോ മീറ്റർ അകലെയുള്ള വീട്ടിലേക്ക് പത്തു മിനിറ്റിനുള്ളിൽ പൊലീസ് വാഹനത്തിൽ ദിലീപിനെ എത്തിച്ചു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സിഐമാരും നാല് എസ്ഐമാരുമടങ്ങുന്ന സംഘമാണ് സുരക്ഷ ഒരുക്കിയത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ദിലീപിനെ കാണാൻ ആലുവ സബ് ജയിലിനു മുന്നിൽ ഒട്ടേറെ പേർ എത്തിയിരുന്നു. മുൻപുണ്ടായതുപോലെ കൂക്കിവിളികൾ ഇത്തവണ ഉണ്ടായില്ല. കോടതി അനുവദിച്ച സമയം പൂർത്തിയാകാൻ പത്തു മിനിറ്റ് ശേഷിക്കെ ദിലീപിനെ തിരികെ ജയിലിലെത്തിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് കോടതി നടപടികൾ പോലും വിഡിയോ കോൺഫറൻസ് മുഖേന ആക്കിയതോടെ ദിലീപ് പുറം ലോകം കണ്ടിട്ട് നാളുകൾ ഏറെയായിരുന്നു.