കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തിൽ തുറന്ന അഭിപ്രായ പ്രകടനവുമായി അൽഫോൻസ് കണ്ണന്താനം രംഗത്ത്. കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബിജെപിക്ക് യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വാക്കുകളെ കൂട്ടുപിടിച്ചാണ് ബീഫ് വിഷയത്തിൽ അൽഫോൻസ് കണ്ണന്താനം നിലപാടു വ്യക്തമാക്കിയത്. ബീഫ് പ്രശ്നം കത്തിനിൽക്കുമ്പോഴും ഗോവക്കാർ ബീഫ് കഴിക്കുമെന്ന് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ നിലപാടെടുത്ത കാര്യം ചൂണ്ടിക്കാട്ടിയ കണ്ണന്താനം, അതേ രീതിയിൽ കേരളീയരും തുടർന്നും ബീഫ് കഴിക്കുമെന്ന് വ്യക്തമാക്കി.
ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ല. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാൻ ബിജെപി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ് – കണ്ണന്താനം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ ബീഫ് യഥേഷ്ടം കഴിക്കുമ്പോൾ, കേരളത്തിൽ എന്തു പ്രശ്നമാണുള്ളതെന്നും കണ്ണന്താനം ചോദിച്ചു.
രാജ്യത്ത് 21 സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും അതിനു തയാറാകാത്ത എട്ടു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയപ്പോൾ അതിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയർന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ഈ സാഹചര്യത്തിലാണ് ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന.
ബിജെപിക്കും ക്രിസ്ത്യൻ സമൂഹത്തിനുമിടയിലുള്ള പാലമായി താൻ പ്രവർത്തിക്കുമെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപിക്കെതിരെ ക്രിസ്ത്യൻ സമൂഹം ഉന്നയിച്ചു വരുന്ന ആരോപണങ്ങൾ ചില തൽപര കക്ഷികൾ പ്രത്യേക അജണ്ടകളുടെ ഭാഗമായി പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2014ൽ ഇതുപോലുള്ള ഒട്ടേറെ പ്രചാരണങ്ങൾ വ്യാപകമായിരുന്നു. നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ ക്രിസ്ത്യാനികളെ ചുട്ടെരിക്കും, ക്രിസ്ത്യൻ പള്ളികൾ തകർക്കും എന്നൊക്കെയായിരുന്നു പ്രചാരണങ്ങൾ. എന്നാൽ സംഭവിച്ചത് മറിച്ചാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള വിശ്വാസം പിന്തുടരൂ എന്നാണ് അദ്ദേഹം ആവർത്തിച്ചു പറയുന്നത്. അതിന് എന്തു സംരക്ഷണം വേണമെങ്കിലും തരാമെന്നും അദ്ദേഹം ഉറപ്പു നൽകുന്നുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന കാര്യത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനാണ് മോദി കാഴ്ചവച്ചിട്ടുള്ളത് – കണ്ണന്താനം പറഞ്ഞു.