പരമ്പരാഗത പാസഞ്ചർ ട്രെയിനുകൾക്കു പകരം കേരളത്തിൽ 12 കോച്ചുകളുള്ള മെമു ട്രെയിനുകളുടെ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നു. ഏതാനും റൂട്ടുകളിൽ മാത്രമാണ് ഇപ്പോൾ മെമു സർവീസുള്ളത്. എട്ട് കാർ (കോച്ചുകൾ) മെമു ട്രെയിനുകളാണു കേരളത്തിലോടുന്നത്. ബാക്കിയുള്ളവ പാസഞ്ചറുകളാണ്. ഇവ മാറ്റി പൂർണമായും മെമു ട്രെയിനുകൾ ഉപയോഗിച്ചു ഹ്രസ്വദൂര സർവീസുകൾ നടത്താനാണു പദ്ധതിയെന്നു ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
പരമ്പരാഗത കോച്ചുകളുള്ള പാസഞ്ചർ ട്രെയിനുകളെ അപേക്ഷിച്ചു മെമുവിനു പെട്ടെന്നു വേഗം കൈവരിക്കാൻ കഴിയുമെന്നതിനാൽ സമയലാഭമുണ്ടെന്നതാണു പ്രധാന നേട്ടം. ഇരുവശത്തും ഡ്രൈവർ കാബിനുള്ളതിനാൽ എൻജിൻമാറ്റം പോലെയുള്ള തലവേദനകളില്ല. ലോക്കോ പൈലറ്റും ഒരാൾ മതിയാകും. എറണാകുളം–കൊല്ലം റൂട്ടിൽ പാസഞ്ചർ ട്രെയിനുകളേക്കാൾ വേഗത്തിലാണു മെമു ഓടുന്നത്.
പന്ത്രണ്ടു കോച്ചുള്ള മെമു റേക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം നിലവിൽ കൊല്ലം, പാലക്കാട് മെമു ഷെഡുകളിൽ ഇല്ല. ഷെഡിന്റെ നീളം കൂട്ടാനുള്ള ശുപാർശ സമർപ്പിച്ചിട്ടുണ്ട്. അടുത്ത വർഷത്തെ വർക്സ് പ്രോഗ്രാമിൽ ഇതും ഉൾപ്പെടുമെന്നാണു സൂചന. അതേസമയം, വൈദ്യുതീകരിച്ച പാതയിൽ ആവശ്യമായ മാറ്റങ്ങൾ ഇലക്ട്രിക്കൽ വിഭാഗം നടപ്പാക്കിക്കഴിഞ്ഞു. പാസഞ്ചർ ട്രെയിനുകൾ പിൻവലിക്കുന്നതിലൂടെ ലഭിക്കുന്ന അധിക കോച്ചുകൾ എക്സ്പ്രസ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം കൂട്ടാനായിരിക്കും പ്രധാനമായും ഉപയോഗിക്കുക.
ഷൊർണൂർ - മംഗളൂരു പാത വൈദ്യുതീകരണം പൂർത്തിയായെങ്കിലും മലബാർ മേഖലയിൽ മെമു സർവീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. കോഴിക്കോട് - എറണാകുളം, കോയമ്പത്തൂർ - കോഴിക്കോട് മെമു സർവീസുകൾ ദീർഘകാലമായി യാത്രക്കാർ ആവശ്യപ്പെടുന്നു. ഷൊർണൂരിനും മംഗളൂരുവിനുമിടയിൽ കൂടുതൽ മെമു സർവീസുകൾ വേണമെന്നും ആവശ്യമുയരുന്നുണ്ട്.