ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്നു വിമാനത്തിൽ ബെംഗളൂരുവിൽ ഇറങ്ങിയ അൽഫോൺസ് കണ്ണന്താനം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ കയറാനുള്ള തിരക്കിനിടെയാണു മൊബൈൽ ഫോണിൽ ഏഴു മിസ്ഡ് കോളുകൾ കണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ് നമ്പരിൽനിന്നായിരുന്നു വിളികളെങ്കിലും കോഴിക്കോട്ടെത്തിയിട്ടു തിരിച്ചു വിളിക്കാമെന്നു കരുതി തിടുക്കത്തിൽ വിമാനം കയറാനൊരുങ്ങിയപ്പോഴാണു വീണ്ടും ഫോൺ ശബ്ദിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഒഎസ്ഡിയായിരുന്നു മറുപുറത്ത്.
അടിയന്തരമായി ഡൽഹിലെത്തണമെന്നും കേരളത്തിലെ സിപിഎം– ബിജെപി സംഘർഷത്തെക്കുറിച്ചു പ്രധാനമന്ത്രിക്കു വിവരങ്ങൾ അറിയണമെന്നുമായിരുന്നു സന്ദേശം. കോഴിക്കോട്ട് ആർട് ഓഫ് ലിവിങ്ങിന്റെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ വിവരങ്ങൾ ഒരു ദിവസം കഴിഞ്ഞു പോരേയെന്നു കണ്ണന്താനം ഒഴിവുകഴിവു പറഞ്ഞെങ്കിലും ഒഎസ്ഡിക്കു കടുംപിടിത്തം. തുടർന്ന് അടുത്ത വിമാനത്തിൽ തന്നെ അദ്ദേഹം ഡൽഹിക്കു മടങ്ങി.
വൈകിട്ട് ഏഴു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ വിളിയെത്തി. ‘ താങ്കളെ മന്ത്രിസഭയിലെടുക്കുന്നു. നാളെ രാവിലെ പ്രഭാത ഭക്ഷണത്തിനു വസതിയിലെത്തണം.’ ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രഭാത ഭക്ഷണത്തിനിടെ പുതിയ മന്ത്രിമാരും സ്ഥാനക്കയറ്റം ലഭിക്കുന്നവരുമായി മോദി ആശയവിനിമയം നടത്തി.
പ്രധാനമന്ത്രി പറഞ്ഞതെല്ലാം വെളിപ്പെടുത്താൻ കണ്ണന്താനം തയാറല്ലെങ്കിലും ‘നന്നായി പ്രവർത്തിക്കണം’ എന്നായിരുന്നു സാരമെന്നു വ്യക്തമാക്കി. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയാകാൻ കണ്ണന്താനത്തിന്റെ പത്നി ഷീലയുമെത്തിയിരുന്നു. മന്ത്രിമാരിൽ ഏറ്റവുമൊടുവിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ.
അതിനുശേഷം കേരള ഹൗസിലെ ഓണസദ്യയിലും കണ്ണന്താനവും പത്നിയും പങ്കെടുത്തു.