കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനവും ഹർദീപ് സിങ് പുരിയും നിലവിൽ പാർലമെന്റ് അംഗങ്ങളല്ല. അതുകൊണ്ടു തന്നെ ആറുമാസത്തിനുള്ളിൽ അവർ ഏതെങ്കിലും സംസ്ഥാനത്തുനിന്നു രാജ്യസഭയിലേക്ക് ജയിക്കണം. അൽഫോൻസ് കണ്ണന്താനത്തെ കേരളത്തിൽനിന്നു ജയിപ്പിക്കാൻ ബിജെപിക്കു കഴിയാത്തതിനാൽ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് എത്തിക്കേണ്ടി വരും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒഴിവു വരാനുള്ളതുകൊണ്ട് ഏതു സംസ്ഥാനം എന്നു തീരുമാനിക്കുകയേ വേണ്ടൂ.
രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങളെ കേന്ദ്രമന്ത്രിമാരാക്കാറില്ല. ഒരു സർക്കാരും ആ പതിവു തെറ്റിച്ചിട്ടില്ല. മുമ്പ് വി.പി.സിങ് മന്ത്രിസഭയിൽ എം.ജി.കെ.മേനോനെ മന്ത്രിയാക്കിയപ്പോഴും അദ്ദേഹത്തെ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്കു ജയിപ്പിക്കുകയാണു ചെയ്തത്. കണ്ണന്താനത്തെയും ഹർദീപ് സിങ്ങിനെയും 2018 ഫെബ്രുവരിക്കു മുമ്പ് രാജ്യസഭാംഗമാക്കണം.
ഉത്തർപ്രദേശ് (10 സീറ്റുകൾ), ബിഹാർ (ആറ്), കർണാടക (നാല്), മധ്യപ്രദേശ് (അഞ്ച്), മഹാരാഷ്ട്ര (ആറ്) ജാർഖണ്ഡ്, ഉത്തരാഖണ്ഡ് (ഒന്നുവീതം) എന്നിങ്ങനെ ഒഴിവു വരുന്നുണ്ട്. ഉപരാഷ്ട്രപതിയായ എം.വെങ്കയ്യാ നായിഡു രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. അദ്ദേഹം രാജിവച്ച ഒഴിവും നിലവിലുണ്ട്. വാജ്പേയി മന്ത്രിസഭയിൽ കേരളത്തിൽനിന്ന് ഒ.രാജഗോപാൽ മന്ത്രിയായിരുന്നു. അദ്ദേഹം മധ്യപ്രദേശിൽനിന്നാണു രാജ്യസഭാംഗമായത്