കേന്ദ്രമന്ത്രിസഭയിലേക്കുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ നിയോഗം ബിജെപി കേരള ഘടകത്തിനുള്ള ശക്തമായ സന്ദേശംകൂടിയായി. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരു കാരണം പൊറുതിമുട്ടിയ കേന്ദ്രനേതൃത്വം വിഭാഗീയതയിൽ പങ്കാളിയല്ലാത്ത കണ്ണന്താനത്തെ കേരളത്തിന്റെ പ്രതിനിധിയാക്കുകയായിരുന്നു. സംസ്ഥാനത്തെ ബിജെപി, ആർഎസ്എസ് നേതൃത്വങ്ങളുമായിപ്പോലും കൂടിയാലോചിക്കാതെയായിരുന്നു തീരുമാനം.
ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാനായി സമ്മർദം ചെലുത്തിയിരുന്നു. മെഡിക്കൽ കോളജ് കോഴ വിവാദത്തോടെ ആ സാധ്യതകൾ അടഞ്ഞിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രസർക്കാർ പരിഗണിക്കുന്നത് ആദ്യമല്ല. ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവിയിലേക്കു നിയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കണ്ണന്താനത്തെ വിളിച്ച് അറിയിച്ചെങ്കിലും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ഇടപെടൽ കാരണം തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടു ഡൽഹി ലഫ്. ഗവർണർ സ്ഥാനത്തേക്കും കണ്ണന്താനത്തിന്റെ പേരു പരിഗണിച്ചിരുന്നു. അവസാനം കേരളത്തിനുകൂടി പ്രയോജനപ്പെടുന്ന തരത്തിൽ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനു വഴിയൊരുങ്ങുകയായിരുന്നു.
ക്രൈസ്തവ ന്യൂനപക്ഷവുമായി അടുപ്പമുണ്ടാക്കാനുള്ള ബിജെപിയുടെ താൽപര്യത്തിന്റെ സൂചനകൂടിയാണു നിയമനം. കേരള കോൺഗ്രസുമായി (എം) സഖ്യത്തിനു ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. അവരുടെ എംപിയായ ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപി തയാറായിരുന്നു. എന്നാൽ, കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന ഉപാധി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു. നിതിൻ ഗഡ്കരി ബിജെപി അധ്യക്ഷനായിരുന്ന കാലത്താണ് അൽഫോൻസ് കണ്ണന്താനം അപ്രതീക്ഷിതമായി ബിജെപിയിലെത്തിയത്. ഇടതുപക്ഷ എംഎൽഎയായിരുന്ന കണ്ണന്താനത്തെ സിപിഎം വീണ്ടും സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയതു നിരാകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അസാധാരണ നീക്കം.
കേന്ദ്രത്തിൽ ബിജെപി പ്രതിപക്ഷത്തായിരുന്ന കാലത്തു സിപിഎം ഭരണത്തിൽ പങ്കാളിയാകാനുള്ള അവസരം ഉപേക്ഷിച്ചത് പതിവു രാഷ്ട്രീയക്കാർക്ക് അദ്ഭുതമായിരുന്നു. തുടർന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ കണ്ണന്താനം പാർട്ടിയുടെ സദ്ഭരണ സെല്ലിൽ സജീവമായി. ഛത്തീസ്ഗഡിലെ പൊതുവിതരണ സമ്പ്രദായം ഉൾപ്പെടെയുള്ള സദ്ഭരണ മാതൃകകൾ ക്രോഡീകരിച്ചു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള മാർഗരേഖ തയാറാക്കിയതു കണ്ണന്താനമാണ്.
ബിജെപി ദേശീയ നിർവാഹക സമിതി യോഗങ്ങളിലെ പ്രസംഗങ്ങൾ കണ്ണന്താനത്തെ വ്യത്യസ്തനാക്കി. സാമ്പത്തിക പ്രമേയ ചർച്ചകളിൽ പങ്കെടുത്തുള്ള വാദമുഖങ്ങളും അദ്ദേഹത്തിന്റെ ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യവും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയാകർഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും ഭരണവിഷയങ്ങളിൽ കണ്ണന്താനത്തിൽനിന്നു റിപ്പോർട്ട് തേടിയിരുന്നു. കറൻസി അസാധുവാക്കൽ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ വിമർശനാത്മകമായ റിപ്പോർട്ടുകൾ നൽകിയ കണ്ണന്താനത്തിന്റെ രാഷ്ട്രീയ സത്യസന്ധതയും ബിജെപിക്കു ബോധിച്ചു. ഐഎഎസ് പശ്ചാത്തലവും ഉദ്യോഗകാലത്തെ കാര്യക്ഷമതയും മുതൽക്കൂട്ടായി. സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള പദ്ധതികൾക്കു കണ്ണന്താനം മിഴിവും ബലവും നൽകുമെന്നു പാർട്ടി കരുതുന്നു. കേന്ദ്രമന്ത്രിസഭയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും ഭരണതലത്തിൽ വൻപരാജയമായെന്ന വിലയിരുത്തലും കണ്ണന്താനത്തിനു തുണയായി.