എം.ബി.ബി.എസിന് പിന്നാലെ ഡന്റൽ കോളജുകളിലെയും എൻ.ആർ.ഐ സീറ്റുകൾ സർക്കാർ ഏറ്റെടുത്തു. 13 സ്വാശ്രയ കോളജുകളിൽ നിന്നായി 107 സീറ്റുകളാണ് മെറിറ്റ്, സംവരണ വിഭാഗങ്ങളിലേക്ക് മാറ്റിയത്. സീറ്റുകൾ ഏറ്റെടുത്തതിനെതിരെ നിയമനടപടി സ്വീകരിക്കാൻ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഉച്ചയ്ക്ക് ശേഷം കൊച്ചിയിൽ യോഗം ചേരും.
ബി.ഡി.എസ് സ്പോട് അഡ്മിഷന്റെ അവസാന ദിനമായ ഇന്ന് എൻ.ആർ.ഐ സീറ്റിലെ പ്രവേശന നടപടികൾ പൂർത്തിയായപ്പോളും നൂറിലേറെ സീറ്റുകൾ ഒഴിഞ്ഞ് കിടന്നു. ഇതോടെയാണ് അവ മെറിറ്റ്, സംവരണ വിഭാഗങ്ങളിലേക്ക് മാറ്റാൻ എൻട്രൻസ് കമ്മീഷ്ണർ തീരുമാനിച്ചത്. 6 ലക്ഷം രൂപ ഫീസുള്ള സീറ്റ് 2 ലക്ഷത്തി തൊണ്ണൂറായിരം ഫീസുള്ള വിഭാഗത്തിലേക്ക് മാറ്റുന്നതിനെ ഏതാനും മാനേജ്മെന്റുകൾ എതിർത്തു. എന്നാൽ എതിർക്കാതിരുന്ന 13 സ്വാശ്രയ കോളജിലെ 107 സീറ്റ് ഏറ്റെടുത്ത് പ്രവേശന നടപടി തുടങ്ങി. എതിർപ്പ് അറിയിച്ച കോളജുകളിലെ സീറ്റുകളിൽ പിന്നീട് അലോട്മെന്റ് നടത്തും. കഴിഞ്ഞ ദിവസം എം.ബി.ബി.എസിന്റെ 117 എൻ.ആർ.ഐ സീറ്റുകൾ ഇതുപോലെ ഏറ്റെടുത്തിരുന്നു.
ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്റ് അസോസിയേഷൻ. എൻ.ആർ.ഐ സീറ്റ് നഷ്ടമായത് വഴി ഫീസിനത്തിൽ ഒരു വർഷം 18 കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റിന്റെ വാദം. സീറ്റ് ഏറ്റെടുത്ത സർക്കാർ നടപടി നിയമപരമല്ലെന്നുകാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന. ഉച്ചയ്ക്ക് ശേഷം കൊച്ചിയിൽ ചേരുന്ന യോഗം അന്തിമതീരുമാനമെടുക്കും. അതേസമയം ഇന്ന് വൈകിട്ടോടെ ബി.ഡി.എസിന്റെയും പ്രവേശന നടപടികൾ പൂർത്തിയാവും.