ഓട്ടോക്കൂലിയെ ചൊല്ലി യാത്രക്കാരനെ അസഭ്യം പറഞ്ഞ ഡ്രൈവർ, പിടി വീണപ്പോൾ യാത്രക്കാരന്റെ കാലു പിടിത്തമായി. വഴങ്ങാതെ യാത്രക്കാരൻ പരാതിയിൽ ഉറച്ചുനിന്നതോടെ ആർടിഒ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എറണാകുളം എംജി റോഡിലെ വ്യാപാര കേന്ദ്രത്തിൽ നിന്നു മറൈൻഡ്രൈവിലേക്ക് ഓട്ടോ വിളിച്ച കാക്കനാട് സ്വദേശിയാണ് അപമാനത്തിനിരയായത്. ഡ്രൈവർ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ മീറ്ററിലെ പണം നൽകാമെന്നു യാത്രക്കാരൻ പറഞ്ഞെങ്കിലും ഡ്രൈവർ വഴങ്ങിയില്ല.
മീറ്റർ കേടാണെന്നായിരുന്നു മറുപടി. 10 രൂപ കൂടുതലാണെന്നു വാദിച്ച യാത്രക്കാരനെ ഡ്രൈവർ അസഭ്യം പറഞ്ഞുവത്രെ. നിർവാഹമില്ലാതെ വന്നപ്പോൾ യാത്രക്കാരൻ പണം കൊടുത്ത ശേഷം ആർടിഒ റെജി പി. വർഗീസിനു പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനു നിയോഗിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറോടു ഹാജരാകാൻ ആർടിഒ ആവശ്യപ്പെട്ടു. പുലിവാലാകുമെന്നു വന്നതോടെ 10 രൂപ തിരിച്ചു കൊടുക്കാമെന്നായി ഡ്രൈവർ.
തനിക്കു പണം തിരിച്ചു തരേണ്ടെന്നും നിയമ നടപടി മതിയെന്നും യാത്രക്കാരൻ ആവശ്യപ്പെട്ടതോടെയാണു ഡ്രൈവർ എസ്ആർഎം റോഡ് സ്വദേശി അബ്ദുൽ ഖാദറിന്റെ ലൈസൻസ് ആർടിഒ ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തത്. ഓട്ടോ സ്റ്റാൻഡുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്താനാണു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ചെറിയ ട്രിപ്പുകൾ വിളിച്ചാൽ വരുന്നില്ല, വന്നാൽ തന്നെ കൊല്ലുന്ന കൂലി, മോശമായ പെരുമാറ്റം തുടങ്ങി ഓട്ടോറിക്ഷ ഡ്രൈവർമാരെക്കുറിച്ചുള്ള പരാതി കൂടിവരുന്നതിനാലാണിത്.
കഴിഞ്ഞ ദിവസം ഓട്ടോ നിർത്തിയതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കലക്ടറേറ്റ് ജീവനക്കാരിയുടെ കൈക്കു കടന്നുപിടിക്കാൻ ശ്രമിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
ആക്രി ഓട്ടോ പെരുകുന്നു
∙ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തെക്കാൾ കൂടുതൽ പരാതി ഓട്ടോകളുടെ അവസ്ഥയെക്കുറിച്ചാണത്രെ. സർവീസ് നടത്തുന്ന ഓട്ടോകളിൽ ചിലത് ആക്രി പരുവത്തിലാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും ഇൻഷുറൻസും നികുതിയും ഇല്ലാത്ത ഓട്ടോകൾ നഗരത്തിൽ ഓടുന്നുണ്ട്.
ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്തവരാണ് ഓട്ടോ ഡ്രൈവർമാരിൽ ചിലർ. നികുതി കുടിശികയുടെയും പെർമിറ്റ് കാലാവധി തീർന്നതിന്റെയും പേരിൽ മാസങ്ങളായി കട്ടപ്പുറത്തിരിക്കുന്ന ഓട്ടോറിക്ഷകൾ കുറഞ്ഞ നിരക്കിൽ നിത്യ വാടകയ്ക്കെടുത്തു നഗരത്തിൽ സർവീസിനിറക്കുന്ന മാഫിയ തന്നെ രംഗത്തുണ്ടെന്നാണു സംശയം.