ഐഎഎസ് ഉദ്യോഗസ്‌ഥനെന്ന നിലയിൽ അഴിമതിക്കെതിരെ നടത്തിയ സമരങ്ങളുടെ പേരിൽ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണ് 1979ലെ ഐഎഎസ് ബാച്ചുകാരനായ ഈ അറുപത്തിനാലുകാരൻ. കാഞ്ഞിരപ്പള്ളിക്കടുത്ത് മണിമലയാണ് സ്വദേശം. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ചർച്ചയായ അവസരത്തിലൊന്നും കണ്ണന്താനത്തിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നിട്ടും, അഴിമതി വിരുദ്ധത മുഖമുദ്രയാക്കി മൂന്നുവർഷം പൂർത്തിയാക്കിയ മോദി സർക്കാരിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി എത്തിപ്പെടാനുള്ള നിയോഗം അഴിമതിവിരുദ്ധനെന്ന് പേരുകേട്ട കണ്ണന്താനത്തിന് ലഭിച്ചു.
ബിജെപി ദേശീയ നിർവാഹക സമിതി അംഗമെന്ന നിലയിൽ കുറച്ചു കാലമായി ഡൽഹി കേന്ദ്രീകരിച്ചാണ് കണ്ണന്താനത്തിന്റെ പ്രവർത്തനം. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹർ പരീക്കർ രാജിവച്ച രാജ്യസഭാ സീറ്റിൽനിന്ന് അൽഫോൻസ് കണ്ണന്താനത്തെ എംപിയാക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു പരീക്കർ. ഗോവയിലേക്ക് തിരിച്ചുപോയ അദ്ദേഹം ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒഴിച്ചിടുന്ന ഈ സീറ്റിലേക്ക് പാർട്ടി കണ്ണന്താനത്തെ പരിഗണിക്കുന്നത്.
സിവിൽ സർവീസിൽനിന്ന് വിരമിക്കാൻ ഏഴു വർഷം അവശേഷിക്കെ സ്ഥാനമാനങ്ങളെല്ലാം രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങി കേരളത്തെ ഞെട്ടിച്ചതാണ് കണ്ണന്താനം. ലാൻഡ് റവന്യൂ കമ്മിഷണർ ആയിരിക്കെ ഇടതു രാഷ്ട്രീയം ലക്ഷ്യമിട്ടായിരുന്നു രാജി. തുടർന്ന് 2006ൽ സിപിഎം സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തി. 2011ൽ ബിജെപിയിലേക്ക് ചേക്കേറിയ കണ്ണന്താനം പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമായി. അതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
നേരത്തെ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിന്റെ ലഫ്.ഗവർണർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ കണ്ണന്താനത്തെ പരിഗണിച്ചിരുന്നു. എന്നാൽ, ഇവിടെ ലഫ്.ഗവർണറായി പഞ്ചാബ് സ്വദേശി മതിയെന്ന അകാലിദളിന്റെ കടുംപിടുത്തത്തെ തുടർന്ന് സർക്കാർ ഈ നീക്കത്തിൽനിന്ന് പിൻമാറുകയായിരുന്നു. അതെന്തായാലും കണ്ണന്താനത്തെ സംബന്ധിച്ച് ഗുണമായി മാറുന്ന കാഴ്ചയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയോടെ കാണുന്നത്. ശക്തമായ ബിജെപി അനുകൂല തരംഗം നിലനിൽക്കുന്ന രാജ്യത്ത് ഇപ്പോഴും പാർട്ടിക്കു പിടിനൽകാതെ വഴുതിമാറുന്ന കേരളത്തെ ചാക്കിലാക്കാനുള്ള അടവുനയം കൂടിയാണ് ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള കണ്ണന്താനത്തെ മന്ത്രിയാക്കുന്നതിലൂടെ അമിത് ഷാ പുറത്തെടുക്കുന്നത്.
ഐഎഎസുകാരനായിരിക്കെ ഭരണ നടപടികളുടെ പേരിൽ കണ്ണന്താനം ഡൽഹിയിലും കേരളത്തിലും വിവാദ നായകനായിട്ടുണ്ട്. ഡൽഹിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്തി ശ്രദ്ധപിടിച്ചുപറ്റി. ഫയലുകൾക്കപ്പുറത്തെ മനുഷ്യജീവിതത്തെ അറിയാനാണ് ഐഎഎസ് ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതെന്നായിരുന്നു രാജിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ടൈം മാഗസിന്റെ മികച്ച 100 രാജ്യാന്തര യുവ നേതാക്കളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലാ കലക്ടറായിരിക്കെ കോട്ടയം ജില്ലയ്ക്ക് 100 ശതമാനം സാക്ഷരത സമ്മാനിക്കാനുള്ള നടപടികളിലൂടെ ശ്രദ്ധേയനായി.