അന്നത്തെ കണ്ണന്താനം ഒരു ഹിപ്പിയായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് അൽഫോൻസ് കണ്ണന്താനം എത്തിയത് നീട്ടിവളർത്തിയ മുടിയുമായിട്ടായിരുന്നു. ഇന്റർവ്യൂവിൽ ആദ്യമേ തന്നെ അതിനുള്ള മൈനസ് മാർക്കും കിട്ടി. മസൂറിയിൽ സിവിൽ സർവീസ് പരിശീലനത്തിനു ചെന്നപ്പോൾ ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കുട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ... അങ്ങനെ വർഷങ്ങൾ പഴക്കമുള്ള മുടി മുറിച്ചു. അന്ന് കണ്ണന്താനത്തിന്റെ മുടി മുറിക്കുമ്പോൾ ബാർബർ പറഞ്ഞു... ഇന്ത്യൻ സിവിൽ സർവീസിനെ ഞാൻ സംസ്കാരസമ്പന്നമാക്കി!
മനസ്സിൽ വെളിച്ചമുണ്ടായിരുന്നു, വിടാതെ മനക്കരുത്തും
ഇരുട്ടു നിറഞ്ഞൊരു ഗ്രാമത്തിൽനിന്നു തിളങ്ങുന്ന വിജയങ്ങൾ നേടിയ വ്യക്തിയാണ് അൽഫോൻസ് കണ്ണന്താനം. മനക്കരുത്തിൽ ജീവിതം തിരിച്ചുപിടിച്ച കഥ പറയുമ്പോൾ അൽഫോൻസിന്റെ മുഖത്തൊരു വിജയച്ചിരിയുണ്ട്. സ്‌കൂൾ പഠനകാലത്തു മണിമലയിലോ പരിസര പ്രദേശങ്ങളിലോ വൈദ്യുതിയില്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നായിരുന്നു പഠനം. കണ്ണന്താനം വീട്ടിൽ കെ.വി.ജോസഫ്–ബ്രിജിത്ത് ദമ്പതികൾക്ക് ഒൻപതു മക്കളായിരുന്നു. കൂടാതെ അപ്പനും അമ്മയും രണ്ടുപേരെ ദത്തെടുത്തു. അങ്ങനെ പതിനൊന്നു പേർ. മണിമല സെന്റ് ജോർജ് സ്‌കൂളിലാണു പത്താംക്ലാസുവരെ പഠിച്ചത്. സ്‌കൂളിലെ ഏറ്റവും മണ്ടനായ വിദ്യാർഥി എന്നുപോലും പലരും വിളിച്ചു. പത്താം ക്ലാസ് ജയിക്കില്ലെന്നു പലരും കരുതിയെങ്കിലും അൽഫോൻസ് കടന്നുകൂടി. ഈ അപ്രതീക്ഷിത വിജയമാണ് അൽഫോൻസിന്റെ ജീവിതം മാറ്റിമറിച്ചത്. പുസ്‌തകങ്ങൾ വായിച്ചുകൊണ്ടാണു ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ഇംഗ്ലിഷ് പുസ്‌തകങ്ങൾ ധാരാളം വായിച്ചു. വിവർത്തനം ചെയ്‌തു. ആകാശവാണിയിൽ ഇംഗ്ലിഷ് വാർത്തകൾ കേട്ടു. അപൂർവം ഇംഗ്ലിഷ് സിനിമകൾ കണ്ടു. മുറിയടച്ചിരുന്നു ചുവരിനോടു പ്രസംഗിച്ചു. ആറുമാസം നീണ്ട പരിശീലനം. ആ പരിചയം ഇന്നോളം പരിചയായി കണ്ണന്താനത്തെ തുണച്ചു.