സമ്പൂർണ സാക്ഷരത എന്ന മഹാലക്ഷ്യം നേടാൻ നഗരത്തിലെ ഓരോരുത്തരെയും അക്ഷരം പഠിപ്പിക്കാൻ നേരിട്ടിറങ്ങിയ കലക്ടറായിരുന്നു അൽഫോൻസ് കണ്ണന്താനം.. അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ പലരുടെയും വാശി പത്തി മടക്കി. അക്ഷരം പഠിക്കേണ്ടെന്നു നിർബന്ധം പിടിച്ചവരുണ്ടായിരുന്നു അക്കാലത്ത് കോട്ടയം ജില്ലയിൽ. അവരെ മെരുക്കി വാക്കു കൈകളിലേക്കു പകർന്നത് കണ്ണന്താനം നേരിട്ടായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണ തിരക്കുകൾക്കിടെ വീണു കിട്ടുന്ന അൽപ നേരത്തെ വിശ്രമ വേളകൾ ഉപേക്ഷിച്ചായിരുന്നു കലക്ടർ കണ്ണന്താനം കോട്ടയത്തെ സമ്പൂർണ സാക്ഷരതയിലേക്കു കൈപിടിച്ചു കയറ്റിയത്.
സാക്ഷരതാ പ്രേരകുമാർ ചില വീടുകളിൽ എത്തുമ്പോൾ അവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ വരെ അന്ന് ഉണ്ടായി. സാക്ഷരതാ പ്രവർത്തർക്ക് ധൈര്യവും പിന്തുണയും നൽകി കലക്ടർ കൂടെ നിന്നു. പിണങ്ങി നിന്നവരുടെ വീട്ടിൽ നേരിട്ടെത്തി അവരെ വാക്കിന്റെ വഴിയിലൂടെ നടത്തി. അക്കാലത്ത് മുട്ടമ്പലം റെയിൽവേ പുറമ്പോക്കിനോട് ചേർന്നുണ്ടായിരുന്ന കുളങ്ങര വീട്ടിലെ കെ.കെ.കരുണാകരനെ ശിഷ്യനായി സ്വീകരിച്ച് അൽഫോൻസ് കണ്ണന്താനം അക്ഷരം പഠിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പഠിപ്പു പൂർത്തിയായപ്പോൾ കലക്ടർക്കു തന്നെ ആദ്യ കത്തെഴുതിയാണു കരുണാകരൻ ഗുരുദക്ഷിണ സമർപ്പിച്ചത്.
കരുണാകരന്റെ വീടിന്റെ തൊട്ടടുത്തു താമസിച്ചിരുന്ന ബിന്ദു എന്ന 11 വയസ്സുകാരി പെൺകുട്ടിയെയും കലക്ടർ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പന്നിപ്പടക്കം കയ്യിലിരുന്നു പൊട്ടി തള്ളവിരലും ചൂണ്ടു വിരലും നടുവിരലും നഷ്ടപ്പെട്ട കുട്ടിയായിരുന്നു ബിന്ദു. അന്നു നഗരത്തിലുണ്ടായിരുന്ന 32 വാർഡുകളിലും സാധാരണ സാക്ഷരതാ പ്രേരകിനെപ്പോലെ കലക്ടറും അലഞ്ഞു നടന്നു. കോട്ടയം നഗരത്തിന് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ നഗരം എന്ന അപൂർവ സ്‌ഥാനം നേടിക്കൊടുത്തപ്പോൾ അതു ജീവിത വിജയങ്ങളുടെ മാത്രം കഥ പറയാനുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ തിളക്കമേറിയ ഒന്നായിരുന്നു.