തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലെ ആനയ്ക്ക് ഗുരുതര രോഗം ബാധിച്ചിട്ടും മാസങ്ങളായി ചികിത്സ നിഷേധിക്കുന്നു. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ കണ്ണൻ എന്ന കൊമ്പനാണ് മെലിഞ്ഞുണങ്ങി മൃതപ്രായമായി കഴിയുന്നത്. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ വനംവകുപ്പും ഇടപെടുന്നില്ല.
നെയ്യാറ്റിൻകര കണ്ണൻ. ഈ കൊമ്പനെയിപ്പോൾ ആനയെന്ന് വിളിക്കാൻ പോലുമാവില്ല. ശരീരമാസകലം എല്ലുകൾ തെളിഞ്ഞു. മസ്തകം എല്ലുന്തിയ കുഴികളായിമാറി. കിടന്നാൽ പിന്നെ എഴുന്നേൽക്കാനുള്ള ആരോഗ്യമില്ലാത്തതിനാൽ നിന്ന് നിന്ന് കാലുകൾ പോലും ശോഷിച്ചു.നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ, ദേവസ്വം അധികാരികളുടെ കൺമുന്നിലാണ് ഈ ദയനീയ കാഴ്ച.
ഹോർമോൺ കുറവാണ് പ്രശ്നമെന്നും ഡോക്ടറെ കാണിക്കാറുണ്ടെന്നുമാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ ആറുമാസമായി ഈ നിൽപ്പ് തുടങ്ങിയിട്ടും ആന ചികിത്സയിലെ വിദഗ്ധരെ കാണിക്കാൻ തയാറായിട്ടില്ല. ഇതിനിടെയിലും എഴുന്നെള്ളത്തിന് ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്.
ചികിത്സ നിഷേധത്തിനെതിരെ നടപടിയെടുക്കേണ്ടത് വനംവകുപ്പിന്റെയും ഉത്തരവാദിത്വമാണ്.