സ്വാശ്രയമെഡിക്കൽ കോളജുകളിലെ 117 എൻആർഐ സീറ്റുകളിൽ സർക്കാർ നേരിട്ട് പ്രവേശനം നടത്തിയതിനെതിരെ , മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ കൊച്ചിയിൽ ചേരുന്ന മാനേജ്മെന്റ് അസോസിയോഷൻയോഗം കൈക്കൊള്ളും.
ആകെയുള്ള 190 എൻ.ആർ.ഐ സീറ്റുകളിൽ , 73 എണ്ണത്തിൽ മാത്രമാണ് കുട്ടികൾഎത്തിയത്. ഒഴവുവന്ന 117 എണ്ണവും , പ്രവേശന വിജ്ഞാപനത്തിലെ അഞ്ച്, ആറ് വകുപ്പുകൾപ്രകാരം സർക്കാർ ഒാപ്പൺമെറിറ്റിലേക്ക് മാറ്റുകയായിരുന്നു. ഇത് മാനേജ്മെന്റുകൾക്ക് വൻതിരിച്ചടിയായി. കടലാസിൽ 20 ലക്ഷമാണ് ഫീസ്, ഇതിന്റെ അഞ്ചിരട്ടിയോളം പലയിനത്തിൽ ഈടാക്കിയാണ് എൻ.ആർ.ഐ സീറ്റിലെ പ്രവേശനം നടത്തുന്നത്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സീറ്റുകൾ നഷ്ടപ്പെട്ടതോടെ, കോടതിയെ സമീപിക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം മാനേജ്മെന്റുകൾക്കുമുള്ളത്. സ്്പോട്ട് പ്രവേശനത്തിന് ശേഷവും ഒഴിഞ്ഞുകിടന്ന 117 എൻ.ആർഐ സീറ്റുകളിലേക്കാണ് സർക്കാർ നേരിട്ട് പ്രവേശനം നടത്തിയത്. ഇത് നിയമപരമാണെന്ന് സർക്കാരും തീർത്തും നിയവിരുദ്ധമാണെന്ന് മാനേജ്മെന്റുകളും പറയുന്നു. സ്്പോട്ട്പ്രവേശനത്തിന് കുട്ടികളെത്തിയില്ലെങ്കിൽ , ഒഴിവുള്ള സീറ്റുകളുടെ എണ്ണത്തിന്റെ പത്തിരട്ടിപേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് മാനേജ്മെന്റുകൾ പറയുന്നു. സർക്കാര്‍ ഇത് ചെയ്തില്ല. മാത്രമല്ല എൻആർ.ഐ സീറ്റ് ഒാപ്പൺമെറിറ്റിലാക്കാം എന്ന കീഴ്വഴക്കം ഇല്ലെന്നും വാദമുയരുന്നുണ്ട്. ഏതായാലും സ്വാശ്രയ പ്രവേശനം സംബന്ധിച്ച തർക്കങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഇതോടെ ഉറപ്പായി.