തൃശൂര്‍ സ്വദേശിനിയായ ദലിത് വിദ്യാര്‍ഥിനിയുടെ വിദേശപഠനത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കും. ഇത് സംബന്ധിച്ച് പിന്നോക്ക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഫീസടയ്ക്കാത്തിനാല്‍ പുറത്താക്കുമെന്ന് കാണിച്ച് പോർച്ചുഗൽ സര്‍വകലാശാല മുന്നറിയിപ്പ് നോട്ടിസ് നൽകിയ വാർത്ത മനോരമ ന്യൂസ് പുറത്തുവിട്ടതിനെത്തുടർന്നാണ് സർക്കാർ ഇടപെടൽ.
റിമയ്ക്ക് പഠിക്കാം. സർക്കാർ സഹായിക്കും. പോർച്ചുഗൽ കൊയിംബ്ര സർവ്വകലാശാലയിലെ റിമയുടെ പഠനത്തിന് 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രി എ കെ ബാലൻ അറിയിച്ചു. നടപടികൾ വേഗത്തിലാക്കാൻ പിന്നോക്ക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. തുടർ പഠനത്തിന് അവസരമൊരുങ്ങിയതിന്റെ ആഹ്ളാദം പോർച്ചുഗലിൽ നിന്ന് റിമ മനോരമ ന്യൂസുമായി പങ്കു വച്ചു.
സർക്കാർ വാഗ് ദാനം ചെയ്ത സഹായം ലഭിക്കാത്തതിനേത്തുടർന്ന് നാലു ലക്ഷം രൂപ സെമസ്റ്റർ ഫീസടയ്ക്കാനാകാതെ പുറത്താക്കൽ നോട്ടീസ് ലഭിച്ച റിമയുടെ സഹായ അഭ്യർഥന മനോരമ ന്യൂസിലൂടെയാണ് പുറംലോകം കേട്ടത്. അടിയന്തര ഇടപെടലാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്കി. നിരവധി സുമനുസകളും റിമയെ സഹായിക്കാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്.