നടന്‍ ദിലീപിന് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതി. ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛൻ പദ്മനാഭ പിള്ളയുടെ ശ്രാദ്ധ ചടങ്ങ്. ദിലീപിനെ ജയിലിന് പുറത്തുപോകാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ നിലപാട് തളളിയാണ് അങ്കമാലി കോടതിയുടെ ഉത്തരവ്..
ബുധനാഴ്ച രാവിലെ എഴു മുതൽ 11.30 വരെയാണ് ദിലീപിന്റെ അച്ഛൻ പത്മനാഭപിള്ളയുടെ ശ്രാദ്ധ ചടങ്ങ്. ആലുവയിലെ വീട്ടിലും ആലുവ മണപ്പുറത്തും ആയി നടക്കുന്ന ബലി തർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണം എന്നായിരുന്നു ദിലീപിന്റെ അപേക്ഷ. 2008ല്‍ അച്ഛൻ മരിച്ച ശേഷം എല്ലാ വർഷവും ഇതേ ദിവസം എവിടെ ആയിരുന്നാലും മൂത്ത മകനായ താൻ ബലിതർപ്പണം നടത്താറുണ്ടെന്നും ഇത്തവണ ജയിലിൽ ആയതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകമെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ എതിർത്ത പ്രോസിക്യൂഷൻ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും വീട്ടിൽ എത്താൻ ദിലീപിനെ അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേദിവസം ദിലീപ് തൃശൂരിലെ നെടുപുഴ എന്ന സ്ഥലത്ത് ആയിരുന്നുവെന്നും ബലിതർപ്പണം നടത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാത്രമല്ല ബലിതർപ്പണത്തിന് മൂത്ത മകൻ തന്നെ പങ്കെടുക്കണം എന്നില്ലെന്നും കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേട്ടപ്പോൾ ദിലീപ് ഇത്തരം ഒരാവശ്യം ഉന്നയിച്ചില്ല. ഓണാവധിക്ക് പിരിയുന്ന ദിവസം അപേക്ഷ നൽകാനായി തിരഞ്ഞെടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും പ്രോസിക്യൂ·ഷന്‍ കോടതിയെ അറിയിച്ചു. എന്നാൽ ജയിൽ ചട്ടങ്ങളിൽ തന്നെ ഇത്തരം കാര്യങ്ങൾക്ക് അനുമതി നൽകാമെന്ന് ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ചടങ്ങിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയത്. ജയിലിന് പുറത്തിറങ്ങുമ്പോൾ ദിലീപ് മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.