ദേശീയപാതയിൽ പാലക്കാട് തൃശൂർ ജില്ലാ അതിർത്തിയിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ യാത്ര നരകതുല്യമായി. തകർന്ന സർവീസ് റോഡുകൾ യാത്രക്കാരുടെ നടുവൊടിക്കുകയാണ്.
വടക്കഞ്ചേരി മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തി വരെയുളള ആറുവരിപ്പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. പഴയ റോഡുകൾ വെട്ടിപ്പൊളിച്ച് പുതിയ റോഡ് നിർമിക്കാനുളള പ്രവൃത്തികൾ എന്ന് പൂർത്തിയാകുമെന്ന് ആർക്കുമറിയില്ല. രണ്ടു മഴപെയ്തപ്പോഴേക്കും സർവീസ് റോഡുകളെല്ലാം തകർന്നു തരിപ്പണമായി. മിക്കപ്പോഴും വൻ ഗതാഗതക്കുരുക്ക്.
വടക്കഞ്ചേരിയിൽ നിന്ന് പത്തുകിലോമീറ്റർ അകലെ കുതിരാനിലെത്തണമെങ്കിൽ മണിക്കൂറുകൾ കാത്തുകിടക്കണം. ഒാണക്കാല യാത്രാവാഹനങ്ങളുടെ എണ്ണവും വർധിച്ചു.
പരാതികൾ കൂടിയതോടെ പാലക്കാട് കലക്ടർ പി.സുരേഷ് ബാബു സ്ഥലം സന്ദർശിച്ചു. റോഡ് നിർമാണം ഏറ്റെടുത്ത സ്വകാര്യകമ്പനിയെ പഴിക്കുകയല്ലാതെ ജില്ലാ ഭരണകൂടത്തിനും മറ്റ് മാർഗമില്ല.
Advertisement