നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിന് ജാമ്യമില്ല. ജാമ്യഹർജി ഹൈക്കോടതി തള്ളി. ഇനി ദിലീപിന് ആശ്രയം സുപ്രീം കോടതി മാത്രം. ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. അറസ്റ്റിലായി 50 ദിവസം പൂർത്തിയാക്കുന്ന ദിനത്തിലാണ് കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നതും.
മൂന്നുകാര്യങ്ങളാണ് ജാമ്യം നിഷേധിച്ച് ഹൈക്കോടതി അറിയിച്ചത്. ദിലീപിനെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ട്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്, മൊബൈല്‍ ഫോൺ കണ്ടെടുത്തിട്ടില്ല, കുറ്റപത്രം സമർപ്പിക്കാനുണ്ട്. ദിലീപ് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ നിലപാടും ഹൈക്കോടതി ശരിവച്ചു. കേസ് അന്വേഷണം പൂർത്തിയായിട്ടില്ലെന്ന പൊലീസിന്റെ വാദവും കോടതി അംഗീകരിച്ചു.
സിനിമാ മേഖലയിലുള്ള ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിപറഞ്ഞത്.
സ്വന്തം പേരില്‍ 28 കേസുകള്‍ നിലവിലുള്ള കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. സിനിമാ സെറ്റിലും താരസംഘടനയുടെ റിഹേഴ്സൽ ക്യാംപിലും പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന വാദം തെറ്റാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു.
ദിലീപിന്റെ വാദങ്ങള്‍ തള്ളിയ പ്രോസിക്യൂഷന്‍ കാക്കനാട് ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണ് ദിലീപിന്റെ പങ്ക് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയതെന്ന് കോടതിയെ അറിയിച്ചു. പോലീസുകാരന്റെ ഫോണിൽ നിന്ന് നടി കാവ്യ മാധവന്റെ കടയിലേക്ക് വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്. ദിലീപ് കിങ്്ലയറാണെന്നും വാദത്തിനിടെ പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ദിലീപിനെതിരായ തെളിവുകൾ കഴിഞ്ഞദിവസം മുദ്രവച്ച കവറിൽ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഗൂഢാലോചനക്കേസില്‍ അന്വേഷണസംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.