സ്വാശ്രയപ്രവേശനത്തിൽ കീറാമുട്ടിയായി നിന്ന ബാങ്ക് ഗാരന്റിപ്രശ്നത്തിൽ പരിഹാരമാകുന്നു. സർക്കാരിന്റെ ഉറപ്പിൽ ബാങ്കുകൾ ഗാരന്റി നൽകുന്ന ഫോർമുലയാണ് പരിഗണനയിലുള്ളത്. പ്രശ്നപരിഹാരമായെന്ന് ബാങ്കുകളുമായുള്ള ചർച്ചയ്ക്കുശേഷം നിയുക്ത ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം പറഞ്ഞു.
ബാങ്കേഴ്സ് സമിതിയുമായി ഇന്ന് സർക്കാർ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. സർക്കാരിന്റെ ഉറപ്പിൽ വിദ്യാർഥികൾക്ക് ബാങ്കുകൾ ഗാരന്റി നൽകുകയെന്ന പരിഹാരമാർഗമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം ഇന്നുതന്നെ ഇതുസംബന്ധിച്ച ഉത്തരവുണ്ടാകുമെന്ന് നിയുക്ത ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം പറഞ്ഞു.
അതേസമയം ബാങ്ക് ഗാരന്റി നൽകുന്നതിന് അന്തിമഫീസ് ഘടന എന്നുപ്രഖ്യാപിക്കുമെന്ന് ഉറപ്പു നൽകണം എന്നതടക്കം ചില ഉപാധികൾ ബാങ്കുകൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിലാണ് സർക്കാരിന്റെ തീരുമാനം വരേണ്ടത്. അഞ്ചുലക്ഷം രൂപ ഫീസിന് പുറമെ ആറുലക്ഷത്തിന്റെ ബാങ്ക് ഗാരന്റിയും വേണമെന്ന നിബന്ധനയെ തുടർന്ന് പാവപ്പെട്ട കുട്ടികൾ മെഡിക്കൽ അഡ്മിഷനിൽ നിന്ന് പിൻമാറിയ സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്തിയത്.