ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാമിനെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി മന്ത്രിസഭായോഗം തീരുമാനിച്ചു. നാളെ വിരമിക്കുന്ന നളിനി നെറ്റോയുടെ ഒഴിവിലേക്കാണ് നിയമനം. നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകും.
സംസ്ഥാനത്തിന്റെ നാൽപത്തി മൂന്നാമത് ചീഫ് സെക്രട്ടറിയായാണ് ഡോ. കെ.എം.എബ്രഹാമിന്റെ നിയമനം. 1982 ബാച്ചിൽപ്പെട്ട അദ്ദേഹത്തിന് ഡിസംബർ വരെയാണ് കാലാവധിയുള്ളത്. ചീഫ് സെക്രട്ടറി ആയാലും കിഫ്ബിയുടെ സി.ഇ.ഒ പദവിയിൽ കെ.എം.എബ്രഹാം തുടരും. വിരമിക്കുന്ന നളിനി നെറ്റോയുടെ സേവനം മുഖ്യമന്ത്രിയുടെ ഓഫീസിൽ വിനിയോഗിക്കും. അഖിലേന്ത്യാ തലത്തിൽ തന്നെ പ്രഗത്ഭനെന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് ഡോ. കെ.എം.എബ്രഹാം. ദീർഘകാലമായി ധനവകുപ്പിന്റെ ചുമതലയിലായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തടക്കം അദ്ദേഹത്തിന്റെ നേതൃപാടവം സംസ്ഥാനത്തിന് തുണയായി. സെബി ഡയറക്ടറായിരിക്കെ അദ്ദേഹത്തിന്റെ നീക്കങ്ങളാണ് സഹാറാ ചെയർമാൻ സുബ്രതോ റോയിയെ കുടുക്കിയത്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ, വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസുമായി പരസ്യപോരിലേർപ്പെട്ടത് വിവാദമായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെപ്പോലും ബാധിക്കും വിധം ഐ.എ.എസ്-ഐ.പി.എസ് പോരായി ഇത് മാറി. കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് ഇൻഡസ്ട്രിയൽ മാനേജ്മെന്റിൽ എം.ടെക് നേടിയ കെ.എം.എബ്രഹാം അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കി. തിരുവനന്തപുരം സബ് കലക്ടറായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. ത്വയ്ക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റുകൂടിയാണ് കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി .