കൊച്ചി ∙ ശത്രുതയുള്ളവർ തകർക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഇരയാണു ദിലീപെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ െഹെക്കോടതിയിൽ വാദിച്ചു. അന്തിമ റിപ്പോർട്ട് നൽകുമ്പോൾ ദിലീപിനെതിരെ ആരോപണം പോലുമില്ലെന്നും ക്വട്ടേഷൻ ആണെന്നു സുനി പറഞ്ഞതായി നടിയുടെ പ്രഥമവിവര മൊഴിയിലുണ്ടായിട്ടും പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും വാദത്തിൽ പറഞ്ഞു.
കൂടുതൽ വാദങ്ങൾ
ഗുഢാലോചനയുമായോ പൾസർ സുനിയുമായോ ബന്ധിപ്പിക്കാൻ തെളിവില്ല. 2013 മുതൽ പല തീയതികളിൽ ഗൂഢാലോചന നടത്തി 2017ൽ നടപ്പാക്കി എന്നു പറയുന്നതു യുക്തിസഹമല്ല. ക്രിമിനലായ സുനിയുടെ കുറ്റസമ്മതമൊഴി വിശ്വസിച്ചു തന്നെ കുടുക്കുകയാണ്. കേസിൽ കുടുക്കുമെന്നു പറഞ്ഞു സുനി പണം ആവശ്യപ്പെട്ടു ബ്ലാക്മെയിൽ ചെയ്യുന്നതിനെക്കുറിച്ച് ഏപ്രിൽ 20നു പൊലീസ് മേധാവിക്കു പരാതി നൽകിയെങ്കിലും കാര്യമായെടുത്തില്ല.
പ്രോസിക്യൂഷൻ വാദം
സുനിയുടെ കുറ്റസമ്മതമൊഴി മാത്രമല്ല, അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മറ്റു തെളിവുകളും ലഭിച്ചു. സുനിയുടെയും ഒൻപതാംപ്രതി വിഷ്ണുവിന്റെയും ഫോൺ കോളുകൾ പരിശോധിച്ചാൽ, സംശയിക്കപ്പെടുന്ന ചിലരെയും ദിലീപുമായി ബന്ധമുള്ളവരെയും തുടർച്ചയായി വിളിച്ചിട്ടുണ്ടെന്നു വ്യക്തം. ഓരോ വ്യക്തിയുടെയും ടവർ ലൊക്കേഷൻ വച്ച് ഫോൺകോൾ വിശദാംശങ്ങൾ പരിശോധിച്ചു. 2013ൽ കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഗൂഢാലോചനയുടെ തുടക്കം. 2013 ഏപ്രിലിനും 2016 നവംബറിനുമിടയിൽ നാലു സ്ഥലങ്ങളിൽ സുനിയും ദിലീപും ഒന്നിച്ചെത്തിയതിനു മൊബൈൽ ഫോൺ ലൊക്കേഷൻ തെളിവിനു പുറമേ രേഖകളും സാക്ഷിമൊഴികളുമുണ്ട്. സംഭവം നടന്ന ഉടനെയും ജയിലിനുള്ളിൽനിന്നും സുനി മറ്റു പലരും വഴി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചു. ദിലീപിന്റെ സഹായി അപ്പുണ്ണിക്ക് എത്തിച്ച കത്ത് ജയിലിൽ വച്ചു സുനി എഴുതിയതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും മൊഴികളുമുണ്ട്. ഗൂഢാലോചനയെക്കുറിച്ചു സുനിൽ മറ്റു ചിലരോടു വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാൻ തെളിവുകളുണ്ട്.
കേസ്, പശ്ചാത്തലം
മുൻ വിവാഹം തകർന്നതിനു പിന്നിൽ ഉപദ്രവിക്കപ്പെട്ട നടിയാണെന്ന സംശയത്തിൽ ദിലീപ് ഒന്നരക്കോടി രൂപയ്ക്കു സുനിക്കു ക്വട്ടേഷൻ നൽകിയെന്നും 10,000 രൂപ അഡ്വാൻസ് നൽകിയെന്നുമാണു പ്രോസിക്യൂഷൻ കേസ്. ഗുഢാലോചനയെത്തുടർന്ന് 2017 ഫെബ്രുവരി 17നു കൃത്യം നടത്തിയപ്പോൾ സുനി നടിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നും കേസുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഏഴു പ്രതികളെ അറസ്റ്റ് ചെയ്ത് അന്തിമ റിപ്പോർട്ട് നൽകി. ആറു പ്രതികൾ ഇപ്പോഴും കസ്റ്റഡിയിൽ. ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന്റെ ആദ്യ ജാമ്യഹർജി ഹൈക്കോടതി ജൂലൈ 24നു തള്ളി. ഗൂഢാലോചനയിൽ ദിലീപിന്റെ പങ്ക് സംശയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുള്ളതും ആരോപണത്തിന്റെ ഗുരുതര സ്വഭാവവും കേസിന്റെ നിർണായകഘട്ടവും കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയും വിലയിരുത്തി മുൻപു ജാമ്യം നിഷേധിച്ച കാര്യം കോടതി ഈ വിധിയിലും ചൂണ്ടിക്കാട്ടി.