മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയാകാൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ ആശങ്ക ഒഴിയാതെ വിദ്യാർഥികൾ. അഞ്ച് ലക്ഷം രൂപ ആദ്യഗഡുവായി നൽകി പ്രവേശനം നേടാൻ സുപ്രീംകോടതി നിർദേശം നൽകിയെങ്കിലും പതിനൊന്ന് ലക്ഷംരൂപയും ഒരുമിച്ച് നൽകണമെന്ന നിലപാടിലാണ് പല മാനേജ്മെന്റുകളും. കോടതി മാർഗനിർദേശങ്ങളൊന്നും രേഖാമൂലം ലഭിച്ചിട്ടില്ലെന്ന ന്യായമാണ് വിദ്യാർഥികളോട് മാനേജ്മെന്റ് പ്രതിനിധികൾ പറയുന്നത്.
അഞ്ച് ലക്ഷം രൂപയുടെ ഡിഡിയുമായി പ്രവേശനം തേടിയെത്തിയവരോട് പതിനൊന്ന് ലക്ഷം രൂപ ഒരുമിച്ച് വേണമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാശിപിടിച്ചെന്നും വിദ്യാർഥികൾ പറയുന്നു. ഫീസ് സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതയെകുറിച്ചായിരുന്നു ചിലരുടെ ആശങ്ക. ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. പണം വില്ലനായാൽ ഇവർക്ക് നഷ്ടമാകുന്നത് വിലപ്പെട്ട ഒരു വർ·ഷമാകും.