ആശങ്കയോടെയാണ് മെഡിക്കൽ പ്രവേശനത്തിനെത്തിയ രക്ഷിതാക്കളും വിദ്യാർഥികളും നിലവിലെ ഫീസ് ഘടനയോട് പ്രതികരിച്ചത്. അഞ്ചുലക്ഷം ഫീസെന്ന ധാരണയിലെത്തിയവർ വിധി കേട്ട് ഞെട്ടി. പണമില്ലാത്തതിനാൽ പലരും പ്രവേശനം നേടാതെ മടങ്ങി.
ഡോക്ടറാകാനുള്ള മോഹവുമായാണ് എത്തിയെതെങ്കിലും കണ്ണീരോടെ മടങ്ങാനായിരുന്നു പലരുടേയും വിധി. പഠനത്തിൽ മിടുക്കരായിട്ടും പഠിപ്പിക്കാനാകാത്തതിന്റ വിഷമത്തിലായിരുന്നു രക്ഷിതാക്കളും.
ഇപ്പോൾ അഡ്മിഷൻ എടുക്കാതിരുന്നാൽ അവസരം നഷ്ടപ്പെടുമെന്നു ഭയന്നു പ്രവേശനം നേടിയവരുമുണ്ടായിരുന്നു. കോടതിവിധിക്ക് മുന്നിൽ സർക്കാരും പകച്ചുനിൽക്കുമ്പോൾ എന്തുചെയ്യണമെന്ന് രക്ഷിതാക്കൾക്കും അറിയില്ല.