പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽ നിന്ന് രാജകുടുംബം വിട്ടുനിൽക്കുമെന്നും അശ്വതി തിരുന്നാൾ ഗൗരിലക്ഷമിഭായ് വ്യക്തമാക്കി. അതേസമയം വിഷയത്തിൽ സമവായമുണ്ടാക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം വൈകിട്ട് രാജകുടുംബവുമായി ചർച്ച നടത്തും.
ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിർണയത്തിനായി ബി നിലവറ തുറക്കുന്നതിൽ സുപ്രീംകോടതി നിർദേശപ്രകാരം രാജകുടുംബവുമായി ചർച്ച നടത്തി സമവായത്തിലെത്താനാണ് അമിക്കസ് ക്യൂറി ഗോപാൽസുബ്രഹ്മണ്യം കേരളത്തിലെത്തിയത്. എന്നാൽ ചർച്ചക്ക് മുൻപ് തന്നെ നിലവറ തുറക്കാനാവില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് രാജകുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. ക്ഷേത്രം തന്ത്രിയോ കോടതിയോ നിലവറ തുറക്കാൻ തീരുമാനിച്ചാൽ നടപടികളോട് സഹകരിക്കേണ്ടെന്നുമാണ് തീരുമാനം. എതിർപ്പിന്റെ കാരണം കോടതിയെ അറിയിക്കും.
എന്നാൽ ഇന്ന് വൈകിട്ട് കവടിയാർ കൊട്ടാരത്തിലെത്തി സമവായ ചർച്ച നടത്താനാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ തീരുമാനം. ഇന്ന് രാവിലെ അദേഹം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ക്ഷേത്രത്തിൽ നാളെ നടക്കുന്ന മൂലവിഗ്രഹ പരിശോധനയുടെ നടപടിക്രമങ്ങളാണ് ചർച്ച ചെയ്തത്.