ഓണത്തിന് തൂശനിലയില്‍ വിളമ്പാന്‍ നാടന്‍ പപ്പടങ്ങള്‍ ഒരുങ്ങുന്നു. നല്ല വലിപ്പമുള്ള പപ്പടങ്ങള്‍ക്കാണ് വിപണിയില്‍ വന്‍ ഡിമാന്‍ഡ്.
പപ്പട തൊഴിലാളികള്‍ തിരക്കിലാണ്. പല വലിപ്പത്തിലുള്ള പപ്പടങ്ങള്‍ വേണം ഓണത്തിന്. ന്യൂനമര്‍ദ്ദമെന്ന് കേള്‍ക്കുമ്പോള്‍ തൊഴിലാളികളുടെ നെഞ്ചുപിടക്കും. കാരണം, മഴ പെയ്താല്‍ പപ്പടം ഉണക്കാന്‍ വഴിയില്ല. പ്രത്യേക ചൂളയുണ്ടെങ്കിലും വെയിലത്തുണങ്ങുമ്പോഴാണ് പപ്പടത്തിന് തനതു രുചി കിട്ടുക. പരമ്പരാഗതമായി പപ്പടമുണ്ടാക്കുന്ന തൃശൂര്‍ ചിറ്റാട്ടുകരയിലെ തൊഴിലാളികള്‍ ഇപ്പോള്‍ അല്‍പം ആശ്വാസത്തിലാണ്. പപ്പടം നിര്‍മിക്കാന്‍ പഴയ പോലെ മെനക്കെടേണ്ട. യന്ത്രങ്ങളുടെ സഹായമുണ്ട്. കുഴയ്ക്കുന്നത് തൊട്ട്, പരത്തുന്നത് വരെ. തൃശൂരില്‍ പാവറട്ടി, പാഞ്ഞാൾ, കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിലാണ് ഓണത്തിനുള്ള പപ്പടങ്ങളുടെ നിര്‍മാണം തകൃതിയായി നടക്കുന്നത്.
ഉഴുന്നുമാവ് പൂക്കാരം ചേർത്ത് കുഴച്ചാണ് നിര്‍മാണം. പരസ്പരം ഒട്ടിപിടിക്കാതിരിക്കുവാൻ അരിപ്പൊടിയില്‍ മുക്കി വെയിലത്ത് ഉണക്കും. ഒരു കിലോ ഉഴുന്നുമാവിൽ നിന്ന് നൂറ് പപ്പടം വരെ ഉണ്ടാക്കാം. വലിപ്പം കൂടുന്നത് അനുസരിച്ച് എണ്ണം കുറയുമെന്ന് മാത്രം.