ദിലീപിന് ജാമ്യമില്ല. രണ്ടാം തവണയും ജാമ്യാേപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതി പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാനിടയുണ്ട് എന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല. കേസിൽ പ്രധാന തെളിവാകേണ്ട ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്തിയിട്ടില്ല. ഇത് നശിപ്പിച്ചുവെന്ന കേസിൽ പ്രതിയായ അഭിഭാഷകരുടെ മൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ല. ദിലീപിന് ജാമ്യം അനുവദിച്ചാൽ ഇതടക്കം തെളിവുകൾ നശിപ്പിക്കപ്പെടാനിടയുണ്ട്. സിനിമയിൽ നിന്നും മറ്റുമുള്ള സാക്ഷികളെ സ്വാധീനിക്കാനുമിടയുണ്ട്.
മാത്രവുമല്ല, ദിലീപിന്റെ സഹായിയായ അപ്പുണ്ണി അന്വേഷണവുമായി ഇനിയും വേണ്ടവിധം സഹകരിച്ചിട്ടുമില്ല. പ്രോസിക്യൂഷൻ ഉന്നയിച്ച ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ദിലീപിന് ജാമ്യം അനുവദിക്കാനാകില്ല എന്ന നിലപാടിലേക്ക് ഹൈക്കോടതി എത്തിയത്. കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചപ്പോൾ ഉണ്ടായിരുന്ന സാഹചര്യങ്ങൾ ഒന്നും മാറിയിട്ടില്ല.