തിരുവനന്തപുരം ബോണക്കാട് കുരിശുമലയില്‍ മരക്കുരിശ് സ്ഥാപിച്ചുള്ള ആരാധനയെ എതിര്‍ക്കില്ലെന്ന് മന്ത്രി കെ. രാജു. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ആരാധാനസ്വാതന്ത്ര്യം അനുവദിച്ചുതന്ന സർക്കാർ നിലപാട് പരിഗണിച്ച് സമരത്തിൽ നിന്നു പിൻമാറുന്നതായി ആർച്ച് ബിഷപ്പ് എം.സൂസപാക്യം അറിയിച്ചു. കുരിശുമലയിലെ കുരിശുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വനംമന്ത്രി വിളിച്ച ചര്‍ച്ചയ്ക്കുശേഷമാണ് ഇരുവരുടേയും പ്രതികരണം.
ബോണക്കാട് കുരിശുമല തീർഥാടനപാതയ്ക്കരുകിലെ വനഭൂമിയിൽ സ്ഥാപിച്ചിരുന്ന രണ്ട് കുരിശുകളും താൽക്കാലിക അൾത്താരയും തകർത്തെന്നായിരുന്നു ആരോപണം. കുരിശുതകര്‍ത്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്, സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുമെന്നു അറിയിച്ചിരുന്നു. തുടർന്നാണ് വനംമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. ആരാധന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതൊന്നും സർക്കാർ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ചർച്ചയ്ക്കുശേഷം മന്ത്രി അറിയിച്ചു. സർക്കാർ നിലപാടു പരിഗണിച്ചു എല്ലാസമരത്തിൽ നിന്നും പിൻവാങ്ങുന്നതായി ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം അറിയിച്ചു.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, ബിഷപ്പ് വിൻസന്റ് സാമുവൽ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ തീരുമാനമായതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താനിരുന്ന സമരവും പിൻവലിച്ചു.