സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പതിനൊന്ന് ലക്ഷമെന്ന ഉയർന്ന ഫീസ് മാറ്റാൻ ഇനി കഴിയുക ഫീസ് നിർണ്ണയ സമിതിക്ക് മാത്രം. സമിതി ഇതിന് തയാറായാൽ ഫീസ് ഗണ്യമായി കുറയും. അതേസമയം സർക്കാർ കേസുകൾ കോടതിയിൽ തോറ്റ് കൊടുക്കുന്ന രീതി തുടർന്നാൽ നിയമക്കുരുക്ക് മുറുകുകയും ചെയ്യും.
പതിനൊന്ന് ലക്ഷം എന്ന ഫീസ് വർധന വന്നപ്പോൾ കോടതിയോടും സർക്കാരിനോടും രോഷം പ്രകടിപ്പിച്ച ഈ രക്ഷാകർത്താവിന്റെ വാക്കുകളിലുണ്ട്, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മക്കളെ ചേർക്കാന്‍ വന്ന എല്ലാമാതാപിതാക്കളുടെയും വേദന. താൽക്കാലികവിധി എന്ന ഒറ്റവാക്കിലാണ് ഇവരുടെ പ്രതീക്ഷ. ഇനി ഈവിധി പുനർനിർണ്ണയിക്കാനാവുക ഫീസ് നിർണ്ണയ സമിതിക്കാണ്. ഒാരോ കോളജിന്റെ ആവശ്യവും പരിശോധിച്ച്, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഫീസ് നിർണ്ണയ സമിതിക്ക് 11 ലക്ഷമെന്ന ഫീസ് കുറക്കാനാകും. ക്രിസ്ത്യൻ കോളജുകൾ അഞ്ച് ലക്ഷത്തിന് കുട്ടികളെ പഠിപ്പിക്കുന്നുവെന്ന ഉദാഹരണവും സമിതിക്ക് മുന്നോട്ട് വെക്കാം. രണ്ട് കോളജുകളല്ലാതെ കേരളത്തിലെ ഒരുസ്വാശ്രയ മെഡിക്കൽ കോളജ് പോലും 11 ലക്ഷം വേണമെന്ന ആവശ്യം നേരത്തെ മുന്നോട്ട് വെച്ചിരുന്നില്ല എന്ന വാദവും ശക്തമായി ഉന്നയിക്കാം.
എന്നാൽ ഇക്കാര്യങ്ങൾക്ക് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനനായ സമിതി തയ്യാറാകുമോ എന്നതാണ് നിർണ്ണായകമാകുക. ഒപ്പം ഇത് വരെയുള്ള മാനേജ്മെന്റ് പ്രീണനം അവസാനിപ്പിച്ച് , കോടതിയിലും പുറത്തും ഉറച്ച നിലപാട് സ്വീകരിക്കാൻ സർക്കാരും തയ്യാറാകേണ്ടിവരും. അല്ലെങ്കിൽപ്രശ്ന വീണ്ടും ഹൈക്കോടതിക്കും സുപ്രീം കോടതിക്കും മുന്നിലേക്കെത്തും.