പൾസർ സുനിയുടെ ഭീഷണിക്കാര്യം സമയത്തു തന്നെ ഡിജിപിയെ അറിയിച്ചിരുന്നുവെന്ന ദിലീപിന്റെ വാദം തള്ളി പ്രോസിക്യൂഷൻ. ജാമ്യം തള്ളിക്കൊണ്ടുള്ള വിധിക്ക് ശേഷം ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും തെളിവുകൾ ലഭിക്കാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം പൊലീസ് മേധാവിയും ശരിവച്ചു.
ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ വിളിച്ചത് ഏപ്രിൽ 10ന്. സുനിൽകുമാർ എഴുതിയ കത്ത് അപ്പുണ്ണിക്ക് കിട്ടുന്നത് ഏപ്രിൽ 18ന്. ഇതിനു ശേഷം പ്രതിയുമായി ദിലീപും സംഘവും ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും ഇത് ഫലിക്കാതെ വന്നപ്പോഴാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത് എന്നും ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ കാര്യങ്ങളെല്ലാം അപ്പപ്പോൾ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നും ഒന്നും മറച്ചുവച്ചിട്ടില്ല എന്നും ജാമ്യാപേക്ഷയിൽ ദിലീപ് വിശദീകരിച്ചു. ഇതിനു മറുപടിയായി കോടതിയിൽ ഉന്നയിച്ച വാദമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പങ്കുവച്ചത്. അതേസമയം അന്വേഷണ സംഘം കോടതിയിൽ ഉന്നയിച്ച വാദത്തെ പോലീസ് മേധാവിയും പിന്താങ്ങി.