ബവ്റിജസ് കോർപറേഷനിലെ ബോണസിന് പിടിവീണു. അടുത്തവർഷം മുതൽ ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് ബോണസ് നൽകേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഉയർന്ന ബോണസ് ലക്ഷ്യമിട്ടുള്ള ബവ്കോയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ തള്ളിക്കയറ്റം ഇതോടെ അവസാനിക്കും. ബവ്കോയിൽ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ചിലരുടെ വർഷങ്ങളായുള്ള കള്ളകളി മനോരമ ന്യൂസാണ് പൊളിച്ചത്.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികള്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. ഉയർന്ന ബോണസും ആനുകൂല്യങ്ങളും ലക്ഷ്യമിട്ട് ബവ്റിജസ് കോർപറേഷനിലേക്ക് ഡെപ്യൂട്ടേഷനിൽ കയറാൻ ആയിരത്തിലധികം സർക്കാർ ജീവനക്കാരാണ് ഇത്തവണ അപേക്ഷ നൽകിയിരുന്നത്. ഇതിൽ 185 പേരുടെ പട്ടികയായിരുന്നു അനുമതിയ്ക്കായി ബവ്കോ സർക്കാരിലേക്ക് അയച്ചത്. സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ കള്ളക്കളി മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതോടെ എക്സൈസ് മന്ത്രി ഇടപെട്ട് ഡെപ്യൂട്ടേഷൻ നീക്കം റദ്ദാക്കി.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇതനുസരിച്ച് അടുത്തവർഷം മുതൽ ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് അടുത്തവർഷം മുതല്‍ ബവ്കോയിലെ ഉയർന്ന ബോണസ് കിട്ടില്ല. മാതൃസ്ഥാപനത്തിലെ അനുകൂല്യങ്ങൾക്ക് മാത്രമേ ഇവർക്ക് അർഹതയുണ്ടാകു. 85000 രൂപയാണ് ഇത്തവണത്തെ ബോണസ്. തുക കുറയ്ക്കണമെന്ന് കാണിച്ച് ധനവകുപ്പ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നെങ്കിലും തീരുമാനമെടുത്ത സാഹചര്യത്തിൽ ഇത്തവണ മാറ്റം വേണ്ടെന്നാണ് പൊതുനിലപാട്.