ആർച്ചറി പരിശീലനം മുടക്കി ഓണാഘോഷത്തിന് ഗ്രൗണ്ട് വിട്ടുകൊടുത്ത് സ്പോർട്സ് കൗൺസിലിന്റെ കായികവികസനം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിന് വാടകയ്ക്ക് നൽകിയത്. കായികവേദികൾ മറ്റാവശ്യങ്ങൾക്ക്ഉപയോഗിക്കരുതെന്ന ചട്ടം മറികടന്നാണ് കായികമന്ത്രിയുടെ മൂക്കിനുതാഴെ സ്പോർട്സ് കൗൺസിലിന്റെ തോന്ന്യാസം.
ശനി, ഞായർ ദിവസങ്ങളിലാണ് അമ്പെയ്ത്ത് പരിശീലനത്തിന് സെൻട്രൽ സ്റ്റേഡിയത്തിൽ അനുമതി. എന്നാൽ ഇന്നലെ അമ്പെയ്ത്ത് പരിശീലിക്കാനെത്തിയ താരങ്ങളോട് സ്പോർട്സ് കൗൺസിലംഗം പരിശീലനം ചെയ്യണ്ടന്ന് പറഞ്ഞു.
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി, ക്രിക്കറ്റ്, ചാക്കിൽ ചാട്ടം എന്നീ കായികവിനോദങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് ഗ്രൗണ്ട് നൽകിയെന്നായിരുന്നു വിശദീകരണം. അതോടെ ഗ്രൗണ്ടിന്റെ മൂലയിൽ നിന്ന് കുട്ടികൾ പരിശീലനം തുടങ്ങി.
കുട്ടികൾ അമ്പെയ്ത്ത് പരിശീലിക്കുന്നതിൽ എതിർപ്പില്ലെന്ന് പറഞ്ഞ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കായികബോധം പോലുമില്ലാത്ത സ്പോർട്സ് കൗൺസിൽ പ്രതിനിധികൾ വീണ്ടും സ്വരം കടുപ്പിച്ചതോടെ നാളെയുടെ മെഡൽ പ്രതീക്ഷകളായ താരങ്ങൾ മടങ്ങി.