ഒാണത്തിന് മുമ്പ് സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 250 കടക്കും. 130 ലേറെ അപേക്ഷകളാണ് ലൈസൻസ് പുതുക്കുന്നതായി എക്സൈസിൽ എത്തിയിട്ടുള്ളത്. അർഹരായവർക്കെല്ലാം ഉടൻ അനുമതി നൽകാനാണ് നിർദേശം. ദേശീയ-സംസ്ഥാന പാതകളുടെ സമീപത്തുള്ള 466 മദ്യശാലകൾ തുറക്കുന്നതിനു സർക്കാർ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു
സുപ്രീംകോടതി ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്, അഡീഷണൽ ചീഫ്സെക്രട്ടറി ടോംജോസ് മദ്യശാലകൾ തുറക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാതയോരത്തുള്ള 147 എണ്ണവും സംസ്ഥാനപാതയോരത്തുള്ള 129 മദ്യശാലകളും തുറക്കും. ഇതിലുൾപ്പെടുന്ന 276 ബിയർവൈൻ പാർലറുകളിൽ ത്രീസ്റ്റാറിനുമുകളിലുള്ളവയ്ക്ക് ബാർ ലൈസൻസ് നൽകാനാണ് സർക്കാർ തീരുമാനം. ഇതിൽ 130ലേറെ മദ്യശാലകൾ ബാറിനുവേണ്ടി ഓൺലൈനായി ഫീസ് അടയ്ക്കുകയും ചെയ്തു.
ഉടൻ പരിശോധന നടത്തി അർഹരായവർക്കെല്ലാം ബാർ നൽകാനാണ് ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് എക്സൈസ് കമ്മിഷണർ നൽകിയിരിക്കുന്ന നിർദേശം. നിലവിൽ ഫൈവ്സ്റ്റാറടക്കം 121 ബാറാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. പരിശോധനയ്ക്കും ലൈസൻസ് പുതുക്കുന്നതിനുമായി മൂന്നു ദിവസത്തെ സമയമേ ആവശ്യമുള്ളുവെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. അങ്ങനെയെങ്കിൽ ഓണത്തിനു മുൻപു തന്നെ ബാറുകളുടെ എണ്ണം 250 കടക്കും.