ബോവിക്കാനം ∙ പവിത്രാവതിയുടെ കണ്ണുകളിൽ നിന്ന് ആ കാഴ്ച ഇപ്പോഴും മാഞ്ഞിട്ടില്ല. ഉറക്കത്തിനിടെ മകന്റെ നിലവിളി കേട്ടപ്പോൾ തന്നെ രണ്ടു മക്കളെയും ചേർത്തുപിടിച്ചു പുറത്തേക്ക് ഓടിയില്ലായിരുന്നെങ്കിൽ മൂന്നംഗ കുടുംബത്തിന്റെ ജീവൻ പോലും ബാക്കിയുണ്ടാകുമായിരുന്നില്ല. പുറത്തേക്കോടാൻ തോന്നിപ്പിച്ച ആ നിമിഷത്തോടു നന്ദി പറയുകയാണ് മുളിയാർ അമ്മങ്കോട്ടെ പവിത്രാവതിയും മക്കളായ അനിൽകുമാറും അനുശ്രീയും.
കനത്തമഴയിൽ വീട് നഷ്ടമായെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഈ അമ്മയും മക്കളും. ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് ഇവരുടെ വീടിന്റെ മേൽക്കൂര തകർന്നുവീണത്. രണ്ടു മക്കളും പവിത്രാവതിയുമാണ് ഈ വീട്ടിൽ താമസം. ഇവരുടെ ഭർത്താവ് പവിത്രൻ ഗൾഫിലാണ്. മകൻ അനിൽ ഒരു മുറിയിലും പവിത്രാവതിയും മകൾ അനുശ്രീയും മറ്റൊരു മുറിയിലുമായാണ് ഉറങ്ങാൻ കിടന്നത്. അനിൽ കിടന്നിരുന്ന ഭാഗത്താണ് ആദ്യം ഓട് ഇളകിവീണത്. ഉറക്കത്തിനിടെ മുറിയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും അനിൽ അതു കാര്യമാക്കിയില്ല. അതിന്റെ പിന്നാലെ മൂന്ന് ഓടുകൾ അനിലിന്റെ മുഖത്തും തലയിലും വീണു. അനിലിന്റെ നിലവിളി കേട്ടെത്തിയ പവിത്രാവതി കാണുന്നത് ചോരയിൽ കുളിച്ചു നിൽക്കുന്ന മകനെയാണ്.
എന്താണ് സംഭവിച്ചതെന്നു ചോദിക്കുന്നതിനു മുൻപു തന്നെ ഓടുകൾ തുരുതുരാ വീഴാൻ തുടങ്ങി. ഉടൻ തന്നെ പവിത്രാവതി മക്കളുടെ കൈപിടിച്ചു പുറത്തേക്കോടി. ഇവർ പുറത്തെത്തിയ അതേ നിമിഷം മേൽക്കൂരയൊന്നാകെ നിലംപൊത്തുകയും ചെയ്തു. പുറത്തിറങ്ങാൻ അൽപം വൈകിയിരുന്നെങ്കിൽ....പവിത്രാവതിക്കു പറയാൻ വാക്കുകൾ പുറത്തുവരുന്നില്ല. അനിലിനെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തു തുന്നലുണ്ട്. കാസർകോട് ഗവ. കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ് അനിൽ. അനുശ്രീ ബോവിക്കാനം ബിഎആർ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസിലും പഠിക്കുന്നു. വീടിന്റെ മേൽക്കൂരയ്ക്കു കാലപ്പഴക്കം ഉണ്ടായിരുന്നു. കനത്ത മഴ കൂടിയായതോടെ വീട് തകരുകയായിരുന്നു. തകർന്നു വീണ ഓടുകളും കഴുക്കോലുകളും നാട്ടുകാരുടെ സഹായത്തോടെ വൈകിട്ടോടെ എടുത്തുമാറ്റി. തഹസിൽദാർ കെ.നാരായണൻ, സ്പെഷൽ വില്ലേജ് ഓഫിസർ കെ.ശിവരാമൻ എന്നിവർ വീട് സന്ദർശിച്ചു നഷ്ടങ്ങൾ വിലയിരുത്തി.