കണ്ണൂർ∙ സിറ്റി തയ്യിൽ നാഗന്റെവളപ്പിലെ ഈ കൊച്ചുവീട്ടിൽ രോഗാതുരയായ ഗോവുമ്മൽ ശകുന്തള (58) യുടെയും സഹോദരി ഗീത(49)യുടെയും അവസാനത്തെ ഓണമാകുമോ ഇത്? ചോർന്നൊലിക്കുന്ന ‘ശകുന്തള വില്ല’യുടെ പുറംവാതിലിൽ പതിച്ച നോട്ടിസ് പ്രകാരം സെപ്റ്റംബർ 25നു ലേലത്തിൽ വിൽക്കും. തെരുവിലേക്കു വലിച്ചെറിയപ്പെടുന്നതു കടക്കെണിയിൽ പെട്ട, രോഗികളായ രണ്ടു സ്ത്രീകൾ മാത്രമല്ല, ഗീതയുടെ ഒൻപതു വയസ്സുള്ള മകൾ കൂടിയാണ്.
വീടിന്റെ മേൽക്കൂര വാർക്കുന്നതിനു 2011 മാർച്ചിൽ ശകുന്തള കണ്ണൂർ ടൗൺ സർവീസ് സഹ. ബാങ്കിൽ നിന്നെടുത്ത 2.50 ലക്ഷം രൂപയുടെ വായ്പ ഇപ്പോൾ പലിശയും പിഴപ്പലിശയുമൊക്കെയായി മൂന്നു ലക്ഷം രൂപയിലെത്തി. കഴിഞ്ഞ മേയിൽ അടച്ച 35,000 രൂപയടക്കം ഇതിനകം 1.75 ലക്ഷം രൂപ തിരിച്ചടച്ചുവെന്നു ശകുന്തള പറഞ്ഞു. തുടർന്നുള്ള അടവുകൾ തെറ്റിയതോടെ, ബാങ്ക് ജപ്തി നടപടികളെടുത്തു.
അവിവാഹിതയായ ശകുന്തളയ്ക്കു നട്ടെല്ലിന് അസുഖമാണ്. ജോലി ചെയ്യാൻ കഴിയില്ല. എഴുന്നേറ്റു നടക്കാൻ പോലും ബുദ്ധിമുട്ടാണ്. ആയുർവേദ ചികിത്സയ്ക്കായി മാസം നാലായിരത്തോളം രൂപ വേണ്ടിവരുമെന്നു ശകുന്തള പറഞ്ഞു. മറ്റു വീടുകളിൽ ജോലി ചെയ്യുന്ന ഗീതയുടെ തുച്ഛമായ വരുമാനം മാത്രമാണ് ആശ്രയം. ഗീതയ്ക്കും നട്ടെല്ലിനു പ്രശ്നങ്ങളുണ്ട്.പട്ടികവിഭാഗം ഭവനപദ്ധതി പ്രകാരം നാലു സെന്റ് വാങ്ങാനും വീടു വയ്ക്കാനുമായി 90,000 രൂപ ഇവർക്കു ലഭിച്ചിരുന്നു. മറ്റൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ശകുന്തള പറഞ്ഞു. മന്ത്രിമാർക്കടക്കം പരാതി നൽകിയിരുന്നു.
പണമില്ലാത്തതിനാൽ, വീടിന്റെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല.ആയിരം ചതുരശ്ര അടിയിൽ താഴെ മാത്രം കിടപ്പാടമുള്ളവരുടെ വീടും സ്ഥലവും ജപ്തി ചെയ്യരുതെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച കഴിഞ്ഞ 21നു തന്നെയാണ് ഇവരുടെ വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചത്. തൃപ്പൂണിത്തുറയിൽ ബാങ്ക് ജപ്തിയുടെ പേരിൽ ഇറക്കിവിട്ട വയോജനദമ്പതികൾക്കു സഹായവുമായെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ കാര്യത്തിലും ഇടപെടുമെന്ന പ്രതീക്ഷയിലാണു ശകുന്തളയും ഗീതയും. ശകുന്തളയുടെ ഫോൺ: 95674 20796.