കൽപ്പറ്റ∙ വയനാട്ടിലെത്തിയ ഗുർമീത് റാം റഹിം താൻ താമസിച്ച റിസോർട്ടിന്റെ ഭംഗികണ്ട് ഉടമയോടു ചോദിച്ചു: ‘ഈ റിസോർട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതൽ വില തരാം.’ വയനാട് വൈത്തിരി വില്ലേജ് എംഡിയായിരുന്ന എൻ.കെ.മുഹമ്മദ്, ഗുർമീത് റാം റഹിമിന്റെ സന്ദർശനത്തെക്കുറിച്ച് ഇങ്ങനെ ഓർക്കുന്നു: ഉത്തരേന്ത്യയിലെ ഒരു സ്വാമിക്കു വേണ്ടിയാണ് മുറി ബുക്ക് ചെയ്തത്.
പക്ഷേ, വന്നപ്പോൾ ഞങ്ങളും അമ്പരന്നു. താടിയുണ്ടെന്നേയുള്ളൂ. മോഡൽ ലുക്കുള്ള സ്വാമി. സ്ത്രീകളായിരുന്നു കൂടുതലും ഒപ്പം. ഡ്രൈവർ പോലെ ചുരുക്കം പുരുഷൻമാർ. കരിമ്പൂച്ചകളും പൊലീസുമൊക്കെയായി ഹോട്ടലിലെ മറ്റ് അതിഥികൾക്കു ബുദ്ധിമുട്ടായി. പണമെല്ലാം പെട്ടിയിലായിരുന്നു. ഹോട്ടൽ ബില്ല് ചെക്കായി മതിയെന്നു പറഞ്ഞപ്പോൾ തങ്ങളുടെ ഡീലെല്ലാം കാഷ് വഴിയാണെന്നു പറഞ്ഞത്രേ.
പണം അടുക്കിയടുക്കിവച്ച പെട്ടി ഒന്നോ രണ്ടോ പേർ സദാ കയ്യിൽ കൊണ്ടുനടന്ന കൗതുകക്കാഴ്ചയും മുഹമ്മദ് ഓർക്കുന്നു.