തിരുവനന്തപുരം ബോണക്കാട് കുരിശുമലയിൽ വിലക്ക് മറികടന്ന് വിശ്വാസികൾ കുരിശുനാട്ടി. ബോണക്കാട് പള്ളിക്കുസമീപം വിശ്വാസികളെ തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് വിശ്വാസികൾ കുരിശുമല കയറുകയായിരുന്നു. ഉന്തിലും തള്ളിലും നാല് വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഉച്ചയ്ക്കുശേഷമാണ് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒരു സംഘം വിശ്വാസികൾ കുരിശുമല കയറാനെത്തിയത്. ബോണക്കാട് പള്ളിക്കുസമീപം തടഞ്ഞ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ബലംപ്രയോഗിച്ച് ബലംപ്രയോഗിച്ച് പ്രതിഷേധക്കാർ മറികടന്നു.
ഉന്തിലും തള്ളിലും വനംവകുപ്പ് ഡപ്യൂട്ടി റെയിഞ്ചർ സ്റ്റാലിൻ ജോസിനും മൂന്നുപൊലീസുകാർക്കും പരിക്കേറ്റു. തുടർന്ന് കുരിശുമലയിലെത്തിയ വിശ്വാസികൾ പ്രതീകാൽത്മകമായി മരക്കുരിശ് നാട്ടി. താൽക്കാലിക അൾത്താരയിലെ തകർത്ത ബലിപീഠം പുനഃസ്ഥാപിച്ച് കുർബാനയും നടത്തി. അതേസമയം ബോണക്കാട് കുരിശുതകർത്ത സംഭവത്തിൽ സർക്കാർ നിസംഗത പുലർത്തുന്നുവെന്നാരോപിച്ച് നെയ്യാറ്റിൻകര ലത്തിൻ രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്ന് ഇടയലേഖനം വായിച്ചു. മുഖ്യമന്ത്രിയും മന്ത്രിയും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും ഇടയലേഖനം വിമർശിക്കുന്നു. ന്യൂനപക്ഷങ്ങൾക്കുനേരെ രാജ്യത്താകമാനം നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ബോണക്കാടും ഉണ്ടായതെന്നും ഇടയലേഖനത്തിൽ പറയുന്നു.