സംസ്ഥാനത്തെ മൂപ്പത്തി മൂന്ന് സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകി സർക്കാരിറക്കിയ ഉത്തരവ് ഫയലിൽ ഉറങ്ങുന്നു. ഒന്നരവർഷംമുൻപാണ് വിദ്യാഭ്യാസവകുപ്പ് ഭിന്നശേഷിയുള്ള കുട്ടികൾക്ക് ആശ്വാസമാകുന്ന ഉത്തരവ് പുറത്തിറക്കിയത്. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം വായ്പയെടുത്ത് സൗകര്യങ്ങളൊരുക്കിയ സ്കൂളുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി.
എയ്ഡഡ് പദവി നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിയുള്ള 3702 കുഞ്ഞുങ്ങളെയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കി നിരാശരാക്കിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണ് നൂറ് വിദ്യാർഥികളിൽ കൂടുതലുളള സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകി ഉത്തരവിറക്കിയത്. എന്നാൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ ഈ ഉത്തരവ് കണ്ടതായി നടിക്കുന്നില്ല. എയ്ഡഡ് പദവി ലഭിച്ചെന്ന ധാരണയിൽ സ്പെഷ്യൽ സ്കൂളുകൾക്ക് പുറമെ നിന്ന് ലഭിച്ചിരുന്ന സുമൻസുകളുടെ സഹായവും ഇല്ലാതായി.
എയ്ഡ്സ് പദവി നൽകുമെന്ന ഉറപ്പ് ലഭിച്ചതോടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സൗകര്യങ്ങളൊരുക്കിയ സ്കൂളുകളുടെ സാമ്പത്തിക ബാധ്യതയും വർധിച്ചു. പുതിയ അധ്യാപകരെ നിയമിക്കാനോ നിലവിലുള്ളവർക്ക് വിട്ടു പോകാനോ കഴിയാത്ത അവസ്ഥയാണ്. രണ്ടുതവണ സ്കൂളുകളിലെത്തി പരിശോധനനടത്തിയ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും പിന്നീട് സ്കൂൾ അധികൃതർ കണ്ടിട്ടില്ല.
ഏറ്റെവും കൂടുതൽ കരുതൽ നൽകേണ്ട കുട്ടികളാണ് ഇത്തരം സ്കൂളുകളിൽ പഠിക്കുന്നത്. ഈ കുട്ടികളെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരേണ്ട കടമ സർക്കാരിന്റെതു കൂടിയാണ്.