തൃശൂര്‍ അവിണിശേരിയില്‍ ജപ്തിക്കിരയായ പട്ടികജാതി കുടുംബം പെരുവഴിയില്‍. ഡെങ്കിപ്പിനിക്കു ചികില്‍സ തേടി ആശുപത്രിയില്‍ പോയ തക്കം നോക്കിയായിരുന്നു ജപ്തി.
തൃശൂര്‍ അവിണിശേരി സ്വദേശിയുടെ വീടാണ് ജപ്തി ചെയ്തത്. കോടതി ഉത്തരവുപ്രകാരം പൊലീസ് അകമ്പടിയിലായിരുന്നു നടപടി. പിഞ്ചു മക്കള്‍ ഉള്‍പ്പെടെ പത്തു പേര് ഈ വീട്ടില്‍ താമസിച്ചിരുന്നു. വീട്ടുപകരണങ്ങള്‍ പുറത്തിട്ടശേഷം വീട് സീല്‍ ചെയ്തു. വീട്ടില്‍ ആരുമില്ലായിരുന്നു. അവിണിശേരി പഞ്ചായത്തിന്റെ ഭൂമിയിലാണ് വീട് നിര്‍മിച്ചത്. യൂണിയൻ ബാങ്കിന്റെ ശാഖയിൽ നിന്ന് നാല് ലക്ഷം രൂപ വായ്പെടുത്തിരുന്നു. ഒന്നര ലക്ഷം രൂപയോളം അടച്ചു തീർത്തു. പിന്നീട് വായ്പ മുടങ്ങി.
ഒന്നര വർഷം മുമ്പ് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചിരുന്നു. അന്ന്, അമ്മ ഹൃദയസ്തംഭനം മൂലം മരിച്ചു. തുടർന്ന് ജപ്തി നടപടികൾ നിർത്തിവച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ജപ്തിയ്ക്കു വന്നത്. അടുത്ത വ്യാഴാഴ്ച വരെ വായ്പ തിരിച്ചടയ്ക്കാന്‍ സമയം നല്‍കിയിരുന്നു. പണം സംഘടിപ്പിച്ച് ബാങ്കില്‍ അടയ്ക്കാനിരിക്കെയാണ് ജപ്തി.