വിവാദ ആൾ ദൈവം റാം റഹിം സിങ്ങിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് കേരളം. വയനാട്ടിലെ വൈത്തിരിയിൽ 40 ഏക്കർ സ്ഥലം വാങ്ങി ആശ്രമം സ്ഥാപിക്കാനുള്ള നീക്കത്തിലായിരുന്ന അദ്ദേഹം അടുത്ത മാസം 17നു വാഗമണ്ണിൽ വരാനിരുന്നതാണ്. റാം റഹിം സിങ് വരുമ്പോൾ ഒരു കാരണവശാലും സെഡ് പ്ളസ് സുരക്ഷ നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹരിയാനാ സർക്കാരിനെഴുതിയത് ഇക്കഴിഞ്ഞ ദിവസമാണ്. മുൻപു പത്തു തവണ കേരളത്തിൽ വന്നപ്പോൾ സെഡ് പ്ളസ് സുരക്ഷ നൽകിയിരുന്നു.
ഹരിയാനയിൽ മുഖ്യമന്ത്രി, ഗവർണർ, റാം റഹിം സിങ് എന്നിവർക്കു മാത്രമേ സെഡ് പ്ളസ് സുരക്ഷയുള്ളൂ. രാജ്യത്തു 36 പേർക്കും.
വൈത്തിരിയിൽ ബ്രിട്ടിഷുകാരനായ ഒരാളുടെ 40 ഏക്കർ എസ്റ്റേറ്റ് ദേര സച്ചാ വാങ്ങിയത് 2012ൽ. ഇവിടെ ആശ്രമവും ആശുപത്രിയും സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പണി തുടങ്ങിയ ശേഷം നിർത്തിവച്ചു.
2015 ൽ ദേശീയ ഗെയിംസ് നടക്കുന്നതിനിടെ നീന്തൽ മൽസരം നടന്ന പിരപ്പൻകോട് വേദിയിൽ റാം റഹിം എത്തിയിരുന്നു. ഹരിയാനയിൽ നിന്നു വന്ന നീന്തൽ താരങ്ങളെ കാണാനാണു വന്നതെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തൊട്ടടുത്തു തന്നെ വേദിയിൽ ഇദ്ദേഹത്തിനും സ്ഥാനം നൽകി. ഏതാനും മെഡലുകൾ സമ്മാനിച്ചതും റാം റഹിം സിങ്ങായിരുന്നു.
വരവ് ആഡംബര കാറുകളുമായി
സാധാരണയായി റാം റഹിം വരുമ്പോൾ സഞ്ചരിക്കാനുള്ള റേഞ്ച് റോവർ, അമ്മ, ഭാര്യ, മകൾ എന്നിവർക്ക് സഞ്ചരിക്കാനുള്ള നാല് ബെൻസ് കാറുകൾ, രണ്ട് ബിഎംഡബ്ളിയു കാറുകൾ എന്നിവ ആദ്യം വിമാനത്തിലെത്തും. അനുയായികൾ വരിക ആറ് ബസുകളിലാണ്.
ആദ്യമായി കേരളത്തിൽ വന്നപ്പോൾ ഒപ്പം 150 പേരുണ്ടായിരുന്നെങ്കിൽ 2014 ൽ വന്നപ്പോൾ 500 പേരാണ് അനുഗമിച്ചത്. വാഗമണ്ണിൽ 2014 ൽ വന്നപ്പോൾ അദ്ദേഹം ആധ്യാത്മിക ക്യാംപ് നടത്തി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മദ്യത്തിന് അടിമപ്പെട്ടവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് അന്ന് പറഞ്ഞത്. ക്യാംപിലെത്തിയ കുട്ടികൾക്കു കുടകളും വസ്ത്രങ്ങളും സൗജന്യമായി നൽകി.