പീഡനക്കേസിൽ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുർമീത് റാം റഹിം സിങ് കേരളത്തിൽ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനു 2015ൽ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. മലയാളത്തിൽ ഒരു ‘സ്പിരിച്വൽ മ്യൂസിക്’ സ്വകാര്യ ചാനൽ തുടങ്ങാനും അദ്ദേഹം പദ്ധതിയിട്ടു.
ഗുർമീതിന്റെ ശിഷ്യത്വം സ്വീകരിക്കാൻ ഒരു മലയാള നടനു വൻതുക വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മൂന്നുവർഷം മുൻപ് ഹരിയാന പൊലീസ് സേനയുടെ വലയത്തിൽ അദ്ദേഹം നടത്തിയ കേരള സന്ദർശനം വിവാദമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ആരെല്ലാമാണെന്ന കേരളത്തിന്റെ ചോദ്യത്തിനു ഹരിയാന പൊലീസ് മറുപടി നൽകിയില്ല. ഇതേക്കുറിച്ചു കേരള സർക്കാർ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താൽപര്യങ്ങൾക്കു വേണ്ടി സന്ദർശനം നടത്തുന്നവർക്കു സുരക്ഷ ഒരുക്കാൻ സംസ്ഥാന പൊലീസിനെ നിയോഗിക്കാൻ കഴിയില്ലെന്നു കേന്ദ്രത്തെയും കേരള സർക്കാർ അറിയിച്ചു.
ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജൻസികളുടെയോ വലയത്തിൽ കേരളം സന്ദർശിച്ചാൽ ഗുർമീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവൻ വിവരങ്ങളും കേരളത്തിനു മുൻകൂട്ടി നൽകണമെന്നും നിർദേശിച്ചിരുന്നു.കൊച്ചിയിൽ രാജ്യാന്തര സ്റ്റേഡിയത്തിൽ ‘മ്യൂസിക് ഷോ’ നടത്താനും ഗുർമീതിനു പദ്ധതിയുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മലയാളികൾ അസഭ്യവർഷം നടത്തിയതോടെ ഈ നീക്കവും ഉപേക്ഷിച്ചു.